ന്യൂഡൽഹി : വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ ജാഗ് വിക്രം. വെള്ളിയാഴ്ച രാത്രിയാണ് കടലിടുക്ക് കടന്നത്. ശനിയാഴ്ച ഉച്ചയോടുകൂടി ഒമാൻ ഉള്‍ക്കടലിൽ കപ്പൽ എത്തിച്ചേർന്നു. മാർച്ചിൻ്റെ തുടക്കത്തിനു ശേഷം പേർഷ്യൻ ഗള്‍ഫ് കടന്ന ഇന്ത്യയുടെ ഒൻപതാമത്തെ കപ്പലാണ് ജാഗ് വിക്രം. അപകടങ്ങളൊന്നുമില്ലാതെ ഹോർമൂസ് കടലിടുക്ക് കടക്കുന്നതിനായി കാത്തിരിക്കുന്ന ഇന്ത്യയുടെ 15 കപ്പലുകള്‍ ഇനിയുമുണ്ട്. 20,000 ടണ്‍ എൽപിജി കപ്പലിലുണ്ടാകുമെന്ന് കണക്കാക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. നൂറിലധികം എണ്ണ ടാങ്കറുകള്‍ ഇപ്പോഴും ഹോർമൂസ് കടലിടുക്ക് കടക്കാനാകാതെ കുടുങ്ങികിടക്കുന്നതായി ഷിപ്പിങ് ഡാറ്റയിൽ പറയുന്നു.
ക്രൂഡ് ഓയിൽ, പ്രകൃതി വാതകങ്ങള്‍, എൽപിജി എന്നിങ്ങനെ ഊർജ ഇറക്കുമതിയിൽ ഇന്ത്യ വലിയൊരു ശതമാനം തന്നെ ആശ്രയിക്കുന്നുണ്ട്. ഹോർമൂസ് കടലിടുക്ക് വഴിയാണ് ഇവ കൂടുതലായും കടന്നു പോകുന്നത്. രണ്ടാഴ്ചത്തേക്ക് വെടിനിർത്തലിനും ഹോർമൂസ് കടലിടുക്ക് തുറക്കാനും അമേരിക്കയും ഇറാനും തമ്മിൽ നേരത്തെ തീരുമാനിച്ചിരുന്നു.






























