കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ ‘മത്സ്യ’യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ വലിയ വഴിത്തിരിവാകും ഈ ദൗത്യമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓ്ഷ്യൻ ടെക്‌നോളജി (എൻഐഒടി) ഡയറക്ടർ ഡോ ബാലാജി രാമകൃഷ്ണൻ പറഞ്ഞു. എൻഐഒടിയാണ് ഇന്ത്യയുടെ ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസി. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ദേശീയ പരിശീലന ശിൽപശാല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഡോ ബാലാജി രാമകൃഷ്ണൻ. മൂന്ന് ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് ‘മത്സ്യ’ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ നാലാം തലമുറ സബ്മഴ്‌സിബിൾ വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് രൂപകൽപന.
ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്റെ സാധ്യതകൾ തുടങ്ങിയവക്ക് വഴിതുറക്കുന്നതാണ് സമുദ്രയാൻ ദൗത്യമെന്ന് എൻഐഒടി ഡയറക്ടർ പറഞ്ഞു. വിവിധ ഘട്ടങ്ങളായാണ് ലോഞ്ചിംഗ് നടത്താനുദ്ദേശിക്കുന്നത്. ഈ വർഷം അവസാനത്തോടെ 500 മീറ്റർ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. നാല് മണിക്കൂർ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുക്കൂട്ടൽ. ആഴക്കടൽ മേഖലയിൽ നിന്ന് നിർണായക സാമ്പിളുകൾ ശേഖരിക്കുന്നതിൽ ഇത് സഹായിക്കും. ഇതുവരെ നേരിട്ടെത്താത്ത സമുദ്രാന്തർഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കാനും അവസരമൊരുക്കും-അദ്ദേഹം പറഞ്ഞു.
കടൽകൂടുകൃഷിയിൽ നിർണായക വഴിത്തിരിവിന് അവസരമൊരുക്കുന്നതാണ് ‘സമുദ്രജീവ’ എന്ന പേരിൽ വികസിപ്പിച്ച സാങ്കേതികവിദ്യ. കടലിലെ മത്സ്യകൂടുകളിൽ സ്ഥാപിച്ച സെൻസറുകളിലൂടെ മീനിന്റെ വളർച്ചയും ജലഗുണനിലവാരവും കരയിൽ നിന്ന് വിലയിരുത്താൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഇത്തരം സാങ്കേതികവിദ്യകൾ സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിര വികസനത്തിന് വേഗം കൂട്ടുമെന്നും ഡോ ബാലാജി രാമകൃഷ്ണൻ പറഞ്ഞു. സിഎംഎഫ്ആർഐയും വിജ്ഞാന ഭാരതിയും സംയുക്തമായാണ് അഞ്ച് ദിവസത്തെ ശിൽപശാല സംഘടിപ്പിക്കുന്നത്. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമുദ്രമത്സ്യ മേഖലയിലെ സിഎംഎഫ്ആർഐയുടെ ഗവേഷണ നേട്ടങ്ങളും എൻഐഒടിയുടെ സാങ്കേതികവിദ്യകളും സംയോജിപ്പിക്കുന്നത് ഇന്ത്യയുടെ ബ്ലൂ ഇക്കോണമി മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മാരികൾച്ചർ പ്രവർത്തനത്തിന്റെ സാധ്യതകൾ, പ്രത്യേകിച്ച് കടൽപ്പായൽ കൃഷി, പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് സാങ്കേതിക വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുൻ ഡയറക്ടർ ഡോ. സതീഷ് ഷേണായി, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി മുൻ ഡയറക്ടർ ഡോ. എസ്. പ്രസന്നകുമാർ, പരിശീലന പരിപാടിയുടെ കോർഡിനേറ്റർ ഡോ. രതീഷ് കുമാർ രവീന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.