പത്തനംതിട്ട: ബാബരി ധ്വംസനത്തിലൂടെ ഇന്ത്യയുടെ മതേതരത്വത്തിന് വിള്ളൽ വീണുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പ്രാവച്ചമ്പലം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ‘ബാബരി അനീതിയുടെ 31 വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറയില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധദിന സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യധാര മതേതര പാർട്ടികൾ പോലും ഇന്ന് ഫാഷിസവുമായി സന്ധിയിലാണ്. കോടതികൾക്ക് പോലും നീതി നടപ്പിലാക്കാൻ കഴിയുന്നില്ല. ബാബരിയുടെ പുനർനിർമാണമാണ് നീതി. രാജ്യത്തെ ഫാഷിസത്തിന് അടിയറ വെക്കില്ലെന്ന ഉറച്ച തീരുമാനത്തിലേക്ക് പൗരന്മാർ എത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ കമ്മിറ്റിയംഗം അഡ്വ. തൻസീം, റാന്നി മണ്ഡലം പ്രസിഡന്റ് ഷാനവാസ് ചുങ്കപ്പാറ, സെക്രട്ടറി ലുബീർ സംസാരിച്ചു.
ജില്ലയിൽ പത്തനംതിട്ട, ചുങ്കപ്പാറ എന്നിവിടങ്ങളിലാണ് സായാഹ്ന സംഗമം സംഘടിപ്പിച്ചത്. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം എം ഫാറൂഖ് സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് കൊലപ്പെടുത്തി ഫാഷിസം രാജ്യത്തിന് വെല്ലുവിളി ഉയർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രശ്നമാണ് ബാബരി മസ്ജിദ്. 1992 ബാബരി മസ്ജിദ് ഹിന്ദുത്വ ഭീകരർ തകർക്കുമ്പോൾ അന്ന് മതേതര പാർട്ടികൾ ശബ്ദം ഉയർത്തിയിരുന്നെങ്കിൽ ബിജെപി നയിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഇന്ന് അധികാരത്തിൽ വരില്ലായിരുന്നു. നിർഭാഗ്യവശാൽ രാജ്യത്തെ മതേതര പാർട്ടികൾ അന്നും ഇന്നും ബാബരിക്ക് വേണ്ടി ശബ്ദമുയർത്തിയില്ല. അന്ന് ബാബരിയുടെ പതനത്തിന് കൂട്ടുനിന്ന കോൺഗ്രസ് ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നത് പൊതുസമൂഹം ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഓർഗനൈസർ ഷേക്ക് നജീർ ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, ജില്ലാ സെക്രട്ടറി സഫിയ പന്തളം, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് പി സലീം, ഷൈജു ഉളമ, സിയാദ് നിരണം, ബിനു ജോർജ്, രവി പുതുമല, എസ് ഷൈലജ സംസാരിച്ചു.