തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം. വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽ കുമാർ (51), മകൻ അച്ചു (20) എന്നിവരെയാണ് മുഖ്യപ്രതിയായ വെള്ളല്ലൂർ പുളിയറക്കോണം സ്വദേശി സുധീഷും സുഹൃത്തുക്കളും ചേർന്നാണ് വെള്ളല്ലൂര്‍ വട്ടവിളയിലെ പണി പൂര്‍ത്തിയാകാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അനില്‍ കുമാറിന്‍റെ മകളെ മുഖ്യ പ്രതി സുധീഷിന് വിവാഹം ചെയ്ത് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്.
അമ്മയെയും കുടുക്കാൻ ശ്രമിച്ചതോടെയാണ് പദ്ധതി പാളിയതും പോലീസ് സ്ഥലത്തെത്തി അനിൽ കുമാറിനെ രക്ഷപെടുത്തിയതും. ഗുരുതരമായി പരിക്കേറ്റ അനിൽ കുമാർ വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ഒറ്റപ്പെട്ട സ്ഥലത്ത് പൂട്ടിക്കിടന്ന വീട്ടിൽ സൗണ്ട് പ്രൂഫ് മുറിയടക്കം തയാറാക്കിയായിരുന്നു ഇവർ പദ്ധതി നടപ്പിലാക്കിയത്. സുധീഷിന് പുറമെ സുഹൃത്തുക്കളായ മൂന്നുപേർ ഉൾപ്പെടെ ഉള്ളവരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. കൃത്യത്തിന് ശേഷം പോലീസ് എത്തിയതോടെ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്താണ് പ്രതികൾ രക്ഷപ്പെട്ടത്.






























