കോട്ടയം: ഉന്നത നിലവാരത്തിലുള്ള റോഡുകളുടെ പരിപാലന മേഖലയിൽ ഒരു പുത്തൻ ആശയവുമായി പൊതുമരാമത്ത് വകുപ്പ്. ബിഎം & ബിസി റോഡുകളിലെ കുഴിയടയ്ക്കാൻ ഇനി ഇൻഫ്രാറെഡ് പാച്ച് വർക്ക് സംവിധാനം ഉപയോഗിക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ. ഇതിന്‍റെ മെഷ്യനറിയുടെ സമർപ്പണവും പ്രവർത്തന ഉദ്ഘാടനവും ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കോട്ടയത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
ഈ സംവിധാനത്തിൽ റോഡിലെ ഒരു സാധാരണ കുഴി 8 മിനിറ്റിനുള്ളിൽ അടയ്ക്കാം. ഗതാഗത തടസം ഉണ്ടാകുന്നില്ല എന്നതാണ് നേട്ടമെന്നും മന്ത്രി പറഞ്ഞു. ചുരുക്കം തൊഴിലാളികളെ മാത്രം വച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന യൂണിറ്റ്, ഒരു പിക്ക് അപ് വാഹനത്തിൽ കൊണ്ടു നടക്കാൻ സാധിക്കുമെന്നതും വലിയ നേട്ടമാണ്. മഴക്കാലത്തും മഴയുടെ ഇടവേളകളിൽ പ്രസ്തുത മെഷ്യൻ ഉപയോഗിച്ച് റോഡ് മെയിന്‍റിനൻസ് നടത്താമെന്നത് ഇതിന്‍റെ കേരളത്തിലെ സ്വീകാര്യത വർധിപ്പിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. യൂറോപ്പിൽ നിർമിച്ച പുതിയ മെഷ്യനറികൾ ഉപയാഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടയ്ക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ ടെക്നോളജി ഉപയോഗിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ ഗുണവും പ്രവർത്തനരീതിയും ഇങ്ങനെ: കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സമയബന്ധിതമായ പരിപാലനത്തിന്‍റെ അപര്യാപ്തത. റോഡിൽ രൂപപ്പെടുന്ന ചെറിയ കുഴികൾ യഥാസമയം അടക്കുവാൻ സാധിച്ചാൽ വലിയ തോതിലുള്ള ലാഭം സർക്കാരിന് ലഭ്യമാവും. മാത്രവുമല്ല റോഡ് അപകട നിരക്ക് കുറയ്ക്കാനും സാധിക്കും. ഇത് പരിഹരിക്കാൻ അനുകരണീയമായതും സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ സാധിക്കുന്നതുമായ നൂതന ആശയമാണ് ഇൻഫ്രാറെഡ് പാച്ച് വർക്ക് സംവിധാനം.
ഇൻഫ്രാറെഡ് ടെക്നോളജി ഉപയോഗിച്ച് യൂറോപ്പിൽ നിർമ്മിച്ച പുതിയ മെഷ്യനറികളാണ് നമ്മുടെ റോഡിലെ കുഴികൾ ശാസ്ത്രീയമായി അടക്കുന്നതിനായി നിലവിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ടെക്നോളജി ഉപയോഗപ്പെടുത്തുന്നത്. ചെറിയ 4 മെഷ്യനറികൾ അടങ്ങുന്ന യൂണിറ്റാണ് ഇതിലുള്ളത്. ഗ്യാസ് ഉപയോഗിച്ചാണ് മെഷ്യനറികൾ പ്രവർത്തിപ്പിക്കുന്നത്.
വൃത്തിയാക്കിയ കുഴിയും അതിന്‍റെ പരിസര ഭാഗവും 140ഡിഗ്രിയിൽ ചൂടാക്കുന്നതാണ് ആദ്യ ഘട്ടം.തുടർന്ന് രണ്ടാം ഘട്ടമായി ബിറ്റ്മിൻ എമൽഷൻ കുഴികളിൽ സ്പ്രേ ചെയ്യുന്നു. കുഴിയിൽ നിക്ഷേപിക്കാനുള്ള മിക്സ് നൂറ്റിനാൽപ്പത് ഡിഗ്രി ചൂടിൽ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്സ് ചേംബർ മെഷ്യനറിക്കൊപ്പമുണ്ട്. ഇതിൽ നിന്നുമുള്ള മെറ്റീരിയൽ പാച്ച് വർക്ക് ചെയ്യേണ്ട കുഴിയിൽ നിക്ഷേപിച്ച ശേഷം കോംപാക്റ്റർ ഉപയോഗിച്ച് ശാസ്ത്രിയമായ മാനദണ്ഡങ്ങളോടെ തന്നെ കൃത്യമായി ഉറപ്പിക്കുന്നതോടെ ജോലി തീരുന്നു.
റോഡിലുണ്ടാവുന്ന കുഴികൾ അടയ്ക്കുന്നതിനായി റെഡി മിക്സ് മിശ്രിതമാണ് [ ഷെൽമാക്ക് ] കാലങ്ങളായി ഉപയോഗിച്ച് വരുന്നത്. ഇത് പായ്ക്കറ്റിനുള്ളിൽ വരുന്ന തണുത്ത മിശ്രിതമായതിനാൽ തന്നെ ഉറപ്പിച്ചാലും പഴയ റോഡിലെ ടാറിങുമായി ഇഴുകിച്ചേരില്ല. മാത്രവുമല്ല പാച്ച് വർക്ക് ചെയ്ത ഭാഗം മുഴച്ച് നിൽക്കുകയും ചെയ്യും. ഇത്തരം പാച്ച് വർക്കുകൾ ദീർഘകാലം നിലനിൽക്കില്ല. പുതിയ ടെക്നോളജി വഴി, റോഡിൽ രൂപപ്പെട്ട കുഴിയും അതിന്‍റെ ചുറ്റിലുമുള്ള പഴയ ടാറിങ് പ്രതലവും ഒരു പോലെ മെഷ്യനറി ഉപയോഗിച്ച് ചൂടാക്കുന്നു.
മെഷ്യനറിയുടെ ഹോട്ട് ബോക്സിൽ അതേ അളവിൽ തന്നെ ചൂടായി നിലനിൽക്കുന്ന ടാർ മിക്സ് കുഴിയിൽ ഇട്ട് റോഡ് ലെവലിൽ തന്നെ കൃത്യതയോടെ ഉറപ്പിക്കുന്നത് വഴി റോഡിന് കൂടുതൽ ആയുസ് ലഭ്യമാവുന്നു. പാച്ച് വർക്ക് ചെയ്ത ഭാഗം പിന്നീട് റോഡിൽ നിന്നും വേർ തിരിച്ചറിയാൻ പോലും സാധിക്കില്ല എന്നതാണ് മറ്റൊരു ഗുണം. ചുരുക്കത്തിൽ റോഡിലെ പാച്ച് വർക്ക് തീരുമ്പോൾ പഴയ റോഡും പാച്ച് വർക്ക് ചെയ്ത ഭാഗവും ഒരേ ലെവലിൽ തന്നെ ആയിരിക്കും എന്നത് എടുത്ത് പറയേണ്ട വലിയ ഒരു സവിശേഷതയാണ്.
കുഴികളില്ലാത്ത റോഡ് പരിപാലനത്തിലൂടെ റോഡപകടങ്ങൾ ഗണ്യമായി കുറക്കുന്നതിനും ഇന്ധന ചെലവ് ലാഭിക്കുന്നതിനും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സാധിക്കുന്നു. റോഡിൽ കുഴികൾ രൂപപ്പെടുമ്പോൾ അതിലെ മെറ്റീരിയലുകൾ ഇളകി മാറി സമീപത്തെ ഓടകളിൽ വീണ് ഓട അടയുന്ന പ്രശ്നവും ഇതിലൂടെ ഒരു പരിധി വരെ ഒഴിവാക്കാം. കോട്ടയം കളത്തിപ്പടിയിലുള്ള യൂറോപ്യൻ റോഡ് എക്യുപ്മെന്‍റ്സ് എന്ന സ്ഥാപനമാണ് മെഷ്യനറിയുടെ ഇന്ത്യയിലെ വിതരണക്കാർ. ഒപിബിആർസി പദ്ധതിയിൽ പെടുത്തി കോട്ടയം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 7 വർഷത്തേക്ക് കുഴികളില്ലാതെ പരിപാലിക്കാനായി ഏറ്റെടുത്തിരിക്കുന്ന പാലായിലുള്ള രാജി മാത്യു & കമ്പനിയാണ് മെഷ്യനറി ഇറക്കുമതി ചെയ്തിരിക്കുന്നത്.
മെഷ്യനറിയുടെ സമർപ്പണവും പ്രവർത്തന ഉദ്ഘാടനവും ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കോട്ടയത്ത് എംസി റോഡിൽ കാരിത്താസ് ജങ്ഷനിൽ വച്ച് സഹകരണ മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കും. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ പൊതുമരാമത്ത് മെയിൻറനൻസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ അനിത മാത്യു, അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.എം തോമസ്, എഞ്ചിനിയർ രാജി മാത്യു പാംപ്ലാനി, മനോജ് ഇട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.