കോയമ്പത്തൂർ : മകളുടെ പേരിനു മുന്നിൽ തന്റെ പേരിന്റെ ആദ്യ അക്ഷരം ഇനിഷ്യലായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചു. കരൂർ കടവൂർ സർക്കാർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കാവ്യയുടെ അമ്മ എം.പൊതുംപൊന്നുവാണു കോടതിയെ സമീപിച്ചത്.
ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് പൊതുംപൊന്നുവാണ് മകളെ വളർത്തുന്നതും വിദ്യാഭ്യാസച്ചെലവുകൾ വഹിക്കുന്നതും. സ്കൂളിൽ ചേർക്കുമ്പോൾ അമ്മയുടെ പേരിന്റെ ആദ്യ അക്ഷരമാണ് കാവ്യയുടെ ഇനിഷ്യലായി ചേർത്തത്. എന്നാൽ കാവ്യ സ്കോളർഷിപ് പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോഴാണ് അച്ഛന്റെ പേരിന്റെ ആദ്യ അക്ഷരം ഇനിഷ്യലായി ഉപയോഗിക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്.





























