പാലക്കാട് : ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ തുടക്കത്തിലേ സ്ഥാനാർത്ഥിത്വത്തിൽ വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സി കൃഷ്ണകുമാർ. സ്ഥാനാർത്ഥി വിവാദവും സുരേന്ദ്രനെതിരെ അതൃപ്തി എന്നുമുള്ള വാർത്തകളും കൃഷ്ണകുമാർ തള്ളി. സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നിൽ എന്ന് കൃഷ്ണകുമാർ പറഞ്ഞു. മോദി അടങ്ങുന്ന കേന്ദ്ര പാർലമെന്ററി ബോർഡ് ആണ് സ്ഥാനാർഥിയെ നിർണയിക്കുക. അവയ്‌ക്കെല്ലാം പാർട്ടിയിൽ കൃത്യമായ സംവിധാനമുണ്ടെനും പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും നേതാക്കളുടെ പേര് ദുരുപയോഗം ചെയ്തുള്ള പ്രചാരണത്തെ വിശ്വസിക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒരു മണ്ഡലത്തിൽ വോട്ട് കുറഞ്ഞാൽ അത് അധ്യക്ഷന്റെ കഴിവുകേടായി കാണാനാവില്ലെന്നും ചേലക്കരയിലെ വോട്ട് വർധനവിൽ കെ സുരേന്ദ്രന് പങ്കില്ലേ എന്നും കൃഷ്ണകുമാർ ചോദിച്ചു. നഗരസഭാ ഭരണത്തിനെതിരെ വലിയ രീതിയിൽ പ്രചരണം നടന്നു. നിഷ്പക്ഷ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടില്ല. ബിജെപിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.





























