കോഴിക്കോട് : ഐ.എന്‍.എല്ലില്‍ രൂപപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥ നീക്കവുമായി കാന്തപുരം വിഭാഗം. എ.പി അബ്ദുല്‍ വഹാബ് -കാസിം ഇരിക്കൂര്‍ വിഭാഗങ്ങളുമായും മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കാന്തപുരം എ.പി വിഭാഗത്തിന്റെ സുപ്രധാന നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.
അതെ സമയം ചര്‍ച്ചയില്‍ വിട്ടുവീഴച്യില്ലെന്ന നിലപാടില്‍ ഇരു വിഭാഗവും ഉറച്ച് നിന്നുവെന്നാണ് അറിയുന്നത്. ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഐ.എന്‍.എല്ലിലെ പിളര്‍പ്പ് ചര്‍ച്ച ചെയ്തേക്കും. അതെ സമയം ഇടത് നേതൃത്വത്തെ വഹാബ് വിഭാഗം ഇന്നലെ തലസ്ഥാനത്തെത്തി സന്ദര്‍ശിച്ചിരുന്നു. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലും സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലും എത്തി നേതൃത്വത്തെ കണ്ട ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘം പിളര്‍പ്പുണ്ടായ സാഹചര്യം വിശദീകരിച്ചു.
എന്നാല്‍, സി.പി.എം നേതൃത്വം സംഭവങ്ങളില്‍ തങ്ങളുടെ അനിഷ്ടം ഐ.എന്‍.എല്‍ നേതാക്കളോട് മറച്ചുവെച്ചില്ല. വ്യാഴാഴ്ച വൈകീട്ട് എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവനെ കണ്ട വഹാബ് കഴിഞ്ഞ മൂന്നുവര്‍ഷമായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്നമാണിതെന്ന് വിശദീകരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും മുന്‍പ് പ്രശ്നം പരിഹരിക്കാനായാണ് പ്രസിഡന്റായ താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ഞായറാഴ്ച എറണാകുളത്ത് വിളിച്ചത്. എന്നാല്‍, യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് തീര്‍ക്കും മുന്‍പ് മറുവിഭാഗം അലങ്കോലപ്പെടുത്തി. ഇതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഐ.എന്‍.എല്ലിലെ ആഭ്യന്തരപ്രശ്നം സര്‍ക്കാറിനും മുന്നണിക്കും അവമതിപ്പ് ഉണ്ടാക്കരുതെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് വിജയരാഘവന് ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളിലെ പ്രശ്നം നിങ്ങള്‍തന്നെ പരിഹരിക്കണമെന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ച അദ്ദേഹം വിഷയം എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.
എം.എന്‍ സ്മാരകത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും വഹാബ് വിഭാഗം സന്ദര്‍ശിച്ച് തങ്ങളുടെ നിലപാട് വിശദീകരിച്ചു. ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇന്ന് വൈകീട്ട് സി.പി.എം പി.ബിയംഗം കോടിയേരി ബാലകൃഷ്ണനെ കാണും. ശേഷമാവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുകയെന്നാണ് സൂചന. എ.പി അബ്ദുല്‍ വഹാബിനൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി നാസര്‍കോയ, ഒ.പി.ഐ. കോയ, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവരുമുണ്ടായിരുന്നു.