കാസര്‍കോഡ്: മംഗലാപുരത്തേക്കുള്ള ചെന്നൈ മെയില്‍ ട്രെയിനില്‍ പരിശോധന. എക്സൈസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പോലീസും സംയുക്തമായാണ് റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലുമായി പരിശോധന നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആയിരുന്നു നടപടി. പരിശോധനയിൽ ഉടമസ്ഥനില്ലാത്ത മൂന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്. ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് കാസറഗോഡ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഗ്രേഡ് ജോസഫ് ജെയും സംഘവും കാസറഗോഡ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, കാസറഗോഡ് റെയിൽവേ പോലീസ് എന്നിവരുമൊത്ത് നടത്തിയ സംയുക്ത പരിശോധനയിൽ സ്റ്റേഷനിലെ 2ആം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിനിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ചെന്നൈ മെയിൽ ട്രെയിനിന്റെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു 3.350 കിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ എൻഡിപിഎസ് കേസ് എടുത്തു. കഞ്ചാവ് കൊണ്ടുവന്നയാളെ കുറിച്ച് യാതൊരു വിവരം ലഭിക്കാത്തതിനാൽ പ്രതി സ്ഥാനത്തു ആരെയും ചേർത്തിട്ടില്ല. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ രാമ കെ, പ്രശാന്ത് പി, സിവിൽ എക്സൈസ് ഓഫീസർ മാരായ രാജേഷ് പി, കണ്ണൻകുഞ്ഞി ടി, ശ്യാംജിത്, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീത ടി വി, ആര്‍പിഎഫ് ഉദ്യോഗസ്ഥർ ആയ സബ് ഇൻസ്‌പെക്ടർ കതിരേഷ് ബാബു പി കെ, ദീപക് എ വി, ഹെഡ് കോൺസ്റ്റബിൾ രാജീവൻ. പി, കോൺസ്റ്റബിൾ രാജേഷ് വി ടി എന്നിവർ ഉണ്ടായിരുന്നു.