പെരുംമ്പെട്ടി: കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മത്സ്യ വില്പന കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ബജി കടകളിലും പരിശോധന നടത്തി. പിടിച്ചെടുത്ത പഴകിയ ഭക്ഷണ പദാർഥങ്ങൾ നശിപ്പിച്ചു. ശരിയായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെ പൊതു ജല സ്രോതസ്സ് മലിനമാക്കുന്ന മത്സ്യവ്യാപാര സ്ഥാപനത്തിന് പൊതുജനാരോഗ്യ നിയമം 20 (2) ( 3 ) വകുപ്പുകൾ പ്രകാരം നോട്ടീസ് നല്കി. അടിയന്തിരമായി പൊതുജനങ്ങൾക്ക് ശല്യം ആകുന്ന രീതിയിൽ ഉളള പ്രവർത്തനം നിർത്തിയില്ലെങ്കിൽ 25,000 രൂപ പിഴ നല്കുന്ന വകുപ്പുകൾ പ്രകാരം കേസ്സ് എടുക്കുന്നതിനാണ് നോട്ടീസ് നല്കിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ സുരേന്ദ്രനാഥ് അദ്ധ്യക്ഷ ആയിട്ടുള്ള പൊതുജനാരോഗ്യ സമിതിയുടെ നിർദ്ദേശാനുസരണം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെൽത്ത് ഓഫീസർ മാരായ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ളയുടെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആശിഷ് പ്രേമിൻ്റെയും നേതൃത്വത്തിലാണ് കൊറ്റനാട് ഗ്രാമ പഞ്ചായത്തിലെ പെരുമ്പെട്ടി മേഖലയിൽ പരിശോധന നടത്തിയത്.
ബജി കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനും ഹെൽത്ത് കാർഡുകൾ ഫുഡ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എടുക്കുന്നതിനും നിർദ്ദേശം നല്കി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത് വിതരണം നടത്തിയ ഹോട്ടലുകൾക്കും നോട്ടീസ് നല്കി. ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് ടൈഫോയ്ഡ് വാക്സിൻ ഉൾപ്പെടെ എടുത്ത ഹെൽത്ത് കാർഡ് നിർബന്ധമാണ് എന്നും വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും പൊതുജനങ്ങൾക്ക് ശല്യം ആകുന്ന രീതിയിലും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതു ജനാരോഗ്യ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ആഫീസർ ഡോ.ഷാജി ബി അറിയിച്ചു.