കൊച്ചി: കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി സാന്ദ്ര തോമസ് രംഗത്ത്. തന്നെ അപമാനിച്ച ആന്റോ ജോസഫ് ഇപ്പോഴും സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത് തുടരുകയാണ്. ആന്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സാന്ദ്ര പറഞ്ഞു. താൻ കൊടുത്ത കേസിൽ പ്രതിയാക്കപ്പെട്ട ആൻ്റോ ജോസഫിനെ മാറ്റാന്‍ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല . ഇത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അപമര്യാദയാണെന്ന് സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വളരെ സജീവമായി ഇടപെട്ട പാർട്ടിയാണ് കോൺഗ്രസ്. നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസിൻ്റെ സ്ത്രീപക്ഷ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമെന്ന് സാന്ദ്രാ തോമസ് വ്യക്തമാക്കി. നേരത്തെ സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ആൻ്റോ ജോസഫ് അടക്കമുള്ളവർക്കെതിരെ പരാതിപ്പെട്ടതിനാലാണ് നടപടി എടുത്തത്. ഫേസ് ബുക്കിലൂടെയായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
കേരളത്തിൽ ഉപതെരുഞ്ഞെടുപ്പു നടക്കുമ്പോൾ 2 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ സ്ത്രീകളാണ്. അത് സ്വാഗതാർഹവുമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം സാംസകാരിക സംഘടനയുടെ നേതൃത്വത്തിൽ നിന്ന് കുറ്റാരോപിതനായ ശ്രീ ആന്റോ ജോസഫിനെ മാറ്റി നിർത്തി മാതൃക കാണിക്കേണ്ടതാണ്. അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു ആന്റോ ജോസഫിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി മാതൃക കാണിക്കണമെന്നാണ് സാന്ദ്രാ തോമസ് ആവശ്യപെടുന്നത്.





























