പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി അശുദ്ധമായെന്ന് ആരോപണം ഉന്നയിച്ച് ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് നാളെ ആഗസ്റ്റ് 14 ന് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഗാന്ധി സ്ക്വയറിൽ സമാപിക്കും. തുടർന്ന് ഗാന്ധി പ്രതിമക്ക് മുമ്പിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പ്രസംഗിക്കും.
പ്രതിഷേധ മാർച്ചിലും യോഗത്തിലും പങ്കെടുക്കുവാൻ കോൺഗ്രസിന്റെ ജില്ലയിലെ ബൂത്ത് തലം മുതലുള്ള നേതാക്കളും ഭാരവാഹികളും പ്രവർത്തകരും വൈകിട്ട് 5-മണിക്ക് മുമ്പായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ എത്തിച്ചേരണമെന്ന് ഡി.സി.സി അഭ്യർത്ഥിച്ചു. ഹരിദ്ധ്വാനിയിൽ നടന്ന അധിക്ഷേപ സംഭവം അങ്ങേയറ്റം നികൃഷ്ഠവും ജനാധിപത്യം, സമത്വം, സാമൂഹ്യനീതി എന്നീ ഭരണഘടനാ മൂല്യങ്ങൾക്ക് എതിരായുള്ളതുമാണെന്നും ബി.ജെ.പി യുടേയും സംഘപരിവാറിന്റെയും ദുഷ്ട മുഖം വെളിപ്പെടുന്നതാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും സമുന്നതനായ കോൺഗ്രസ് പ്രസിഡന്റിനെപ്പോലും അധിക്ഷേപിക്കുന്ന വിദ്വേഷ നടപടി ബി.ജെ.പി – സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തൊട്ടാകെ നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുവെയ്ക്കുവാനാണെന്നും ഇതിനെ കോൺഗ്രസ് പാർട്ടി ശക്തമായി ചെറുക്കുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.































