കൊച്ചി : കോതമംഗലത്ത് ദന്തഡോക്ടർ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്തു. ചോദ്യം ചെയ്തത് പ്രതികളായ മനീഷ് കുമാർ, സോനു കുമാർ എന്നിവരെ. കേസുമായി ബന്ധപ്പെട്ട നിലവിൽ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയും പട്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനീഷ് കുമാറാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നാണ് സോനു കുമാറിനെ പിടികൂടിയത്. മുനവറിൽ നിന്നാണ് പോലീസ് മനീഷ് കുമാറിനെ പിടികൂടിയത്.
കേസിലെ പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിന് മൊഴിയും നൽകിയിട്ടുണ്ട്. പ്രതികളുടെ മൊബൈലില്‍ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പോലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്. രഖില് ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പോലീസ് നിഗമനം.