എറണാകുളം : ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻമന്ത്രി പി. രാജീവ് ജില്ലയിലെ പാർട്ടിയെയും പ്രവർത്തകരെയും ഇല്ലാതാക്കിയെന്നും ഏകാധിപത്യ സ്വഭാവത്തിലേക്കാണ് അദ്ദേഹം പോകുന്നതെന്നും കവളങ്ങാട് ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. പാർട്ടി എന്നാൽ പി. രാജീവ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റാൻ അദ്ദേഹം ശ്രമിച്ചതായും യോഗത്തിൽ ആരോപണമുയർന്നു. എറണാകുളം ജില്ലാ സെക്രട്ടറിക്ക് അർഹമായ പ്രാധാന്യം നൽകുന്നില്ലെന്നും, ആ റോൾ കൂടി പി. രാജീവ് ഏറ്റെടുക്കുന്നതായും വിമർശകർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ ഉണ്ടായിരുന്ന എറണാകുളത്ത് ഇത്തവണ യുഡിഎഫ് 14 സീറ്റുകളും തൂത്തുവാരാൻ കാരണം സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പി. രാജീവ് നടത്തിയ ഏകാധിപത്യപരമായ ഇടപെടലുകളാണെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ ഒരു പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ പോലും അനർഹനാണ് എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രണ്ട് തട്ടിലായി നിൽക്കുന്ന സമീപനം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണമായതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കവളങ്ങാട് ഏരിയ കമ്മിറ്റിക്ക് പുറമെ ജില്ലയിലെ മറ്റ് പല ഏരിയ കമ്മിറ്റികളിലും നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.






























