മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ് ജോയ് തവനൂരിൽ ജയിച്ച് എംഎൽഎ ആയ സാഹചര്യത്തിലാണ് പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കാനുള്ള ചർച്ചകൾ ആരംഭിച്ചത്. സാമുദായിക പ്രാതിനിധ്യം, ഗ്രൂപ്പ്, സീനിയോറിറ്റി തുടങ്ങി പലഘടകങ്ങളും പദവിക്ക് മാനദണ്ഡമാകും.ജില്ലയിൽ ജയിച്ചു വരുന്ന കോൺഗ്രസ് എംഎൽഎമാരിൽ എക്കാലവും നായർ വിഭാഗത്തിന് പ്രാതിനിധ്യമുണ്ടായിരുന്നു. ആര്യാടൻ മുഹമ്മദിന് പുറമേ നായർ, ദളിത് വിഭാഗങ്ങൾക്ക് ഓരോന്നു വീതമായിരുന്നു നിയമസഭാ സാമാജികർ. ഡിസിസി പ്രസിഡണ്ട് പദവിയിൽ ഈഴവ പ്രാതിനിധ്യവും ഉറപ്പു വരുത്തി സാമുദായിക പ്രാതിനിധ്യം ബാലൻസ് ചെയ്യുന്നതായിരുന്നു കീഴ്വഴക്കം.
ആര്യാടൻ കളമൊഴിയുകയും കെ.സി ഗ്രൂപ്പ് മാനേജറായി അനിൽകുമാർ രംഗത്തെത്തുകയും ചെയ്തതോടെ ഈ ബാലൻസ് അട്ടിമറിഞ്ഞു. അനിൽകുമാറിന്റെ പിന്തുണയോടെ മലപ്പുറം ഡിസിസി പ്രസിഡണ്ടായി വി.എസ് ജോയ് എത്തിയതോടെ നായർ- ഈഴവ വിഭാഗങ്ങൾ ചിത്രത്തിലില്ലാതായി. ജോയിയിലൂടെ ചരിത്രത്തിൽ ആദ്യമായി മലപ്പുറത്ത് നിന്ന് ഒരു ക്രൈസ്തവ എംഎൽഎ കൂടി വന്നതോടെ അവിടെയും നായർ പ്രാതിനിധ്യത്തെ അത് ബാധിച്ചു. സ്വാതന്ത്ര്യ സമര കാലം മുതൽ മലപ്പുറത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നായർ വിഭാഗത്തിന് നല്ല പ്രാതിനിധ്യമുണ്ടായിരുന്നത് ഇതോടെ ഇല്ലാതായി. ഈ സാഹചര്യത്തിൽ പുതിയ ഡിസിസി അധ്യക്ഷൻറെ കാര്യത്തിൽ നായർ പ്രാതിനിധ്യമെന്നത് കാര്യമായി പരിഗണിക്കേണ്ടി വരും.
അങ്ങനെയെങ്കിൽ എ ഗ്രൂപ്പിൽ നിന്നുള്ള ഒരു നായർ തന്നെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് വരാനാണ് സാധ്യത. 1969ൽ മലപ്പുറം ജില്ല രൂപീകരിച്ചത് മുതൽ ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനായിരുന്നു. എ ഗ്രൂപ്പ് ശിഥിലമായതിന് ശേഷവും ആ സ്ഥിതി വിശേഷത്തിന് മാറ്റമുണ്ടായില്ല. എ.പി അനിൽകുമാർ മലപ്പുറത്ത് ശക്തനായപ്പോഴും എ പശ്ചാത്തലമുള്ള വി.എസ് ജോയിയെ തന്നെയാണ് ഡിസിസി പ്രസിഡണ്ടാക്കിയത്. അന്ന് ആര്യാടൻ പക്ഷം എതിർപ്പുയർത്താതെ മാറി നിന്നതിനു കാരണം ജോയിയുടെ എ ഗ്രൂപ്പ് പശ്ചാത്തലമാണ്.






























