ന്യൂഡല്‍ഹി : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനെ തുടർന്ന് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി. എന്നാല്‍ പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തെ ബാധിക്കുന്നതല്ല. ഡിജിസിഎ ( ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുവദിച്ചിട്ടുള്ള പ്രത്യേക സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാകില്ല.
എയര്‍ബബിള്‍ മാനദണ്ഡം പാലിച്ചുള്ള സര്‍വീസുകളും തുടരും. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നത് പരിഗണിച്ച് നേരത്തെ ജനുവരി 31 വരെയാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായതോടെ വിലക്ക് ഒരു മാസം കൂടി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യത്ത് ഇന്നലെ 2,82,970 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 44,889 പേര്‍ക്കാണ് കൂടുതലായി രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 441 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,88,157 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,31,000 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 8,961 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിന്റെ വര്‍ധനയാണ് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.