കുമളി: ഇടുക്കി ജില്ലയിൽ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനം വ്യാപകമാകുന്നതായി വിവരം. സ്കൂൾ – കോളജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വൻതോതിൽ കഞ്ചാവ് ജില്ലയിലേക്ക് എത്തുന്നതായാണ് സൂചന. ഇതിന് പിന്നിൽ സംഘടിത ലഹരി മാഫിയകളാണെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് റോഡ്, ട്രെയിൻ മാർഗം തമിഴ്നാട്ടിലെ കമ്പം മേഖലയിലെ ഗോഡൗണുകളിൽ എത്തിക്കുന്ന കഞ്ചാവ് അവിടെ ചെറിയ പൊതികളിലാക്കി കേരളത്തിലേക്ക് കടത്തുന്നതാണ് സംഘങ്ങളുടെ രീതി. കമ്പംമെട്ട്, കുമളി, ബോഡിമെട്ട് എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും കടത്ത് നടക്കുന്നത്.
ഈ മൂന്ന് അതിർത്തി ചെക്‌പോസ്റ്റുകളിലും പരിശോധന ശക്തമാണെങ്കിലും ചതുരങ്കപ്പാറ, കുമളി ഒന്നാം മൈൽ തുടങ്ങിയ സമാന്തര പാതകളിലൂടെ കടത്ത് സജീവമാണെന്നാണ് വിവരം. പരിശോധന ഒഴിവാക്കി ഈ വഴികളിലൂടെയാണ് ലഹരി കേരളത്തിലേക്ക് എത്തിക്കുന്നത്. കമ്പത്ത് കിലോഗ്രാമിന് ഏകദേശം എണ്ണായിരം രൂപയ്ക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുമ്പോൾ മുപ്പതിനായിരം രൂപയിലധികം ലഭിക്കുന്നതിനാൽ വൻലാഭമാണ് കടത്തുസംഘങ്ങൾക്ക് ലഭിക്കുന്നത്. പിടിയിലായാൽ എളുപ്പത്തിൽ ജാമ്യം ലഭിക്കുമെന്ന കണക്കുകൂട്ടലിൽ ഒരു കിലോഗ്രാമിൽ താഴെ മാത്രമാണ് ഓരോ തവണയും കടത്തുന്നതെന്നും സൂചനയുണ്ട്.
സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്തും വർധിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതിർത്തി ചെക്‌പോസ്റ്റുകളിൽ ആവശ്യത്തിന് വനിതാ എക്‌സൈസ് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യം മുതലെടുത്താണ് സ്ത്രീകളെ ഉപയോഗിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘത്തെ എക്‌സൈസ് പിടികൂടിയിരുന്നു. കഞ്ചാവിന് പുറമെ ലഹരി ഗുളികകളും നിരോധിത പുകയില ഉൽപ്പന്നങ്ങളും ജില്ലയിൽ വ്യാപകമായി എത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തി മേഖലയിലെ സമാന്തര പാതകളിൽ പരിശോധന ശക്തമാക്കുകയും ലഹരി മാഫിയക്കെതിരെ കൂടുതൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.






























