ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലവര തന്നെ മാറ്റിയത് 2016ലെ ജിയോയുടെ (Jio) ലോഞ്ചാണ്. എംബി കണക്കിന് മാത്രം ഡാറ്റ ഉപയോഗിച്ചിരുന്ന ആളുകളെ ദിവസവും ജിബി കണക്കിന് ഡാറ്റ ഉപയോഗിക്കാനും ബാലൻസിനെക്കുറിച്ച് ആശങ്കപ്പെടാതെ എത്ര നേരം വേണമെങ്കിലും കോളുകൾ വിളിക്കാനും സാധിക്കുന്നവരാക്കി മാറ്റിയതിൽ ജിയോയുടെ വരവ് പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെ ജിയോ ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ഏറ്റവും വലിയ ഓപ്പറേറ്ററായി തുടരുകയാണ്. ഏപ്രിൽ മാസത്തിലെ കണക്കുകളിലും ജിയോ മുന്നിൽ തന്നെയുണ്ട്.
2023 ഏപ്രിൽ മാസം ഏറ്റവും കൂടുതൽ ആക്ടീവ് യൂസേഴ്സിനെ ചേർത്ത ടെലിക്കോം കമ്പനിയാണ് ജിയോ. വയർലസ് യൂസേഴ്സിന്റെ കാര്യത്തിലാണ് എയർടെലാണ് മുന്നിലുള്ളത്. ഏപ്രിൽ മാസം അവസാനിച്ചതോടെ ജിയോയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 402.57 ദശലക്ഷത്തിൽ നിന്ന് 407.25 ദശലക്ഷമായി ഉയർന്നു. 2023 ഏപ്രിലിൽ ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 433.27 ദശലക്ഷമാണ്. അതായത് കമ്പനിയുടെ ഉപയോക്താക്കളിൽ 93.99 ശതമാനവും ആക്ടീവ് യൂസേഴ്സ് ആണ്. 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള രാജ്യത്തെ ഏക ടെലികോം കമ്പനിയാണ് ജിയോ. ഇന്ത്യൻ ടെലിക്കോം വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള കമ്പനിയാണ് ഭാരതി എയർടെൽ.
വോഡാഫോൺ ഐഡിയ (Vi) 2023 ഏപ്രിൽ മാസത്തിലും തിരിച്ചടി നേരിട്ടു. വിഐയുടെ ആക്ടീവ് യുസേഴ്സിന്റെ അടിത്തറ 207.88 ദശലക്ഷത്തിൽ നിന്ന് 207.05 ദശലക്ഷമായി കുറഞ്ഞു. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) വിഐയ്ക്കൊപ്പം വരിക്കാരെ നഷ്ടപ്പെട്ട കമ്പനിയാണ്. 2023 ഏപ്രിലിൽ 53.66 ദശലക്ഷമായിരുന്ന ആക്ടീവ് യൂസേഴ്സ് 53.27 ദശലക്ഷമായി കുറഞ്ഞു. വിഐയ്ക്ക് 0.83 ദശലക്ഷം ആക്ടീവ് യൂസേഴ്സിനെയാണ് നഷ്ടപ്പെട്ടത്. ബിഎസ്എൻഎല്ലിന് 0.39 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളെ നഷ്ടപ്പെട്ടു. വിഐയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 233.76 ദശലക്ഷവും ബിഎസ്എൻഎല്ലിന്റേത് 102.97 ദശലക്ഷവുമാണ്. വോഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയ്ക്ക് വരിക്കാരെ നഷ്ടപ്പെടാനുള്ള കാരണം നെറ്റ് വർക്കിലെ പ്രശ്നങ്ങൾ തന്നെയാണ്. ജിയോ, എയർടെൽ എന്നിവ 5ജി ലോഞ്ച് ചെയ്തിട്ടും വിഐ ഇതുവരെ 5യിലേക്ക് കടന്നിട്ടില്ല. ബിഎസ്എൻഎൽ ആകട്ടെ ഇതുവരെ ഇന്ത്യയിൽ എല്ലായിടത്തും 4ജി നെറ്റ് വർക്ക് പോലും എത്തിച്ചിട്ടില്ല. ഇക്കാരണങ്ങൾ തന്നെയാണ് രണ്ട് ടെലിക്കോം കമ്പനികൾക്കും വരിക്കാരെ നഷ്ടപ്പെടാനുള്ള പ്രധാന കാരണം.