മുംബൈ : ലോകത്തെ ഏറ്റവും വിൽപനയുള്ള ഫോണാണെന്ന് അവകാശവാദമാണ് ആപ്പിളിന്‍റെ ഐഫോണിന്. എന്നാല്‍ചില ഐഫോൺ പ്രീമിയം സ്മാർട് ഫോണുകളുടെ നിർമാണം ആപ്പിൾ കുറയ്ക്കുമെന്നാണ് പുതിയ റിപ്പോർട്ട്. വിപണിയിൽ വേണ്ടത്ര മുന്നേറ്റം നടത്താൻ കഴിയാതെപോയ ഐഫോൺ 14 പ്ലസിന്‍റെ നിർമാണം കുറയ്ക്കുകയും വിലയേറിയ ഐഫോൺ 14 പ്രോയുടെ നിർമാണം വർധിപ്പിക്കാനുമാണ് ആപ്പിളിന്‍റെ നീക്കമെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ട്രെൻഡ്ഫോഴ്സ് വെളിപ്പെടുത്തുന്നു.
ഐഫോൺ 14 പ്രോ സീരീസിന്‍റെ ഉൽപാദന വിഹിതം മുൻപത്തെ 50 ശതമാനത്തിൽ നിന്ന് മൊത്തം ഉൽപാദനത്തിന്‍റെ 60 ശതമാനമായി ഉയർന്നു. ഇത് ഭാവിയിൽ 65 ശതമാനം വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുഎസിലെ വർധിച്ചുവരുന്ന പലിശ നിരക്ക് രാജ്യത്തെ ഉപഭോക്തൃ ചെലവുകളെ ബാധിക്കുമെന്നും 2023 ആദ്യ പാദത്തിൽ ഐഫോൺ മോഡലുകളുടെ ഡിമാൻഡ് 14 ശതമാനം കുറഞ്ഞ് 5.2 കോടി യൂണിറ്റിലേക്ക് എത്തുമെന്നും പറയുന്നു.
ഐഫോൺ 14 പ്രോ, പ്രോ മാക്‌സ് വേരിയന്റുകൾ വളരെ വേഗത്തിൽ വിറ്റഴിക്കുന്നുവെന്ന് മുൻകാല വിശകലന വിദഗ്ധർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന വേരിയന്‍റ് ഐഫോൺ 14 ന് മൊത്തത്തിൽ ആവശ്യക്കാരേറെയാണ്. കഴിഞ്ഞ മാസം ആപ്പിൾ ഐഫോൺ 14 സീരീസ് ഇന്ത്യയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രെൻഡ്ഫോഴ്സ് പറയുന്നതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്‍റെ ഉൽപാദനത്തിന്‍റെ വിഹിതം അടുത്ത വർഷം അഞ്ച് ശതമാനം വർധിക്കുമെന്നും വരും വർഷങ്ങളിൽ ഇതിലും കൂടുമെന്നുമാണ്.































