ജയ്പൂർ: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 100 റൺസിന് തകർത്താണ് മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മുംബൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തോൽവിയോടെ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കരൺ ശർമയും ട്രെൻറ് ബോൾട്ടും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേർന്നാണ് രാജസ്ഥാൻ നിരയുടെ നട്ടെല്ലൊടിച്ചത്. 30 റൺസ് നേടിയ ജോഫ്ര ആർച്ചറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.
ഗുജറാത്തിനെ തകർത്ത കളിയിൽ സെഞ്ച്വറിയുമായി കളംനിറഞ്ഞ 14 കാരൻ വൈഭവ് സൂര്യവംശി മുംബൈക്കെതിരെ സംപൂജ്യനായി മടങ്ങി. നേരത്തേ അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയുടേയും റിയാൻ റിക്കിൾട്ടന്റേയും മികവിലാണ് മുംബൈ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. റിക്കിൾൺ 38 പന്തിൽ 61 റൺസടിച്ചപ്പോൾ രോഹിത് 36 പന്തിൽ 53 റൺസെടുത്തു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ തകർത്തടിച്ച് മുംബൈ സ്‌കോർ 200 കടത്തി. ഇരുവരും 23 പന്തിൽ 48 റൺസെടുത്തു.