ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ ആക്രമിക്കപ്പെട്ടതായി വിവരം. കപ്പലിൽ 28 ഇന്ത്യക്കാർ ഉണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇറാൻ അമേരിക്ക സംഭാഷണം തുടരുകയാണെന്നും ഇറാനെതിരെ പ്രഖ്യാപിച്ച വലിയ ആക്രമണം ആവശ്യമായി വന്നേക്കില്ലെന്നും ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ച് അടുത്തയാഴ്ച ലണ്ടനിൽ ബ്രിട്ടനും അമേരിക്കയും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും. അതേസമയം, കരിങ്കടലിൽ റഷ്യൻ കടലതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന എം.വി. ഒമർഫി എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു.
വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 18-നാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. 10 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 3 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. മറ്റു രണ്ടുപേരും സുരക്ഷിതരെന്ന് മന്ത്രാലയം അറിയിച്ചു.





























