ടെഹ്റാൻ: അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ച് ഇറാൻ. അബുദാബി, റിയാദ്, മനാമ, ദോഹ എന്നിവിടങ്ങളിലെ വ്യോമ, നാവിക താവളങ്ങളിലായിരുന്നു ആക്രമണം. തലകുനിക്കില്ലെന്നും അതാണ് പാരമ്പര്യമെന്നും ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണ്. യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇറാൻ പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുഎന്‍ സുരക്ഷ കൗൺസിൽ ഇടപെടണം എന്ന് ഇറാൻ ആവശ്യപ്പെട്ടു. അതേസസമയം, ഗൾഫിനെ ആക്രമിച്ചതിൽ ശക്തമായ പ്രതിഷേധവുമായി സൗദി രംഗത്തെത്തി. ആക്രമണത്തെ ശക്തമായി ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. തിരിച്ചടിയിൽ ഉചിതമായ തീരുമാനം ഉടനെന്ന് ബഹ്റൈൻ അറിയിച്ചു.
പശ്ചിമേഷ്യയില്‍ അശാന്തി പടരുകയാണ്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് വ്യാപക ആക്രമണം നടത്തുകയാണ് ഇറാൻ. യു സ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെ അടക്കം ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായി. ഇസ്രയേലിന് പിന്നാലെ അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് മാറ്റുക. തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്ത് സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 36 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ – ഇസ്രയേൽ മിസൈൽ പതിച്ചത് പെൺകുട്ടികളുടെ സ്കൂളിലാണെന്നും 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നും ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.






























