തെഹ്റാന്‍: കാസ്പിയൻ കടലിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുക്രൈൻ, സൈനിക ആക്രമണം നടത്തിയതിന് പിന്നാലെ തെഹ്‌റാനിലെ യുക്രൈൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇറാൻ. ആക്രമണത്തിൽ ഒരു ഇറാനിയൻ നാവികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രിയും യുറേഷ്യൻ വിഭാഗം ഡയറക്ടർ ജനറലുമായ മനോചെഹർ മൊറാദിയാണ് യുക്രൈൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി കടുത്ത അമർഷം അറിയിച്ചത്. ആക്രമണത്തെ ശത്രുതാപരവും കുറ്റകരവുമായ നടപടി എന്നാണ് ഇറാൻ ഔദ്യോഗികമായി വിശേഷിപ്പിച്ചത്. ഇറാന്റെ ദേശീയ സുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കാൻ രാജ്യം ഉറച്ചുനിൽക്കുമെന്നും, പൗരന്മാരുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ മറുപടിയില്ലാതെ പോകില്ലെന്നും മൊറാദി വ്യക്തമായി മുന്നറിയിപ്പ് നൽകി.
സംഭവം അധിനിവേശ നടപടിയാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ, ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറാന് വേണ്ടി ആയുധങ്ങൾ കൊണ്ടുപോകുന്ന റഷ്യൻ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് യുക്രൈന്റെ വിശദീകരണം. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളിൽ റഷ്യ, ഇറാനെ സഹായിക്കുകയാണെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. വാര്‍ത്തയോട് റഷ്യ പ്രതികരിച്ചിട്ടില്ല.





























