വാഷിംഗ്‌ടൺ : ഇറാന്‍ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് കരുതുന്നതായി അമേരിക്കന്‍ പ്രസിഡന്റ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന് കൂടുതല്‍ കാലം പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍, ഇറാന്‍ യുദ്ധത്തില്‍ നിന്നും അമേരിക്ക പിന്മാറിയാലും ഇസ്രയേല്‍ ആക്രമണം തുടരുമെന്ന സൂചന നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐആര്‍ജിസി കമാന്‍ഡര്‍ അഹമ്മദ് വാഹിദി ഇറാന്‍ ആണവായുധ നിര്‍മ്മാണത്തിനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞതായും നെതന്യാഹു പറയുന്നു. ഇറാന്റെ ആണവായുധ നിര്‍മാണ ശ്രമം തടയുമെന്നും നെതന്യാഹു വ്യക്തമാക്കി. അതേസമയം, റോമില്‍ ഇന്നലെ അവസാനിച്ച ഏഴാം വട്ട ലെബനോണ്‍- ഇസ്രയേല്‍ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്ക അവകാശപ്പെട്ടു.
ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. അതേസമയം, അമേരിക്ക ആയുധക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപും പെന്റഗണും ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്. അതിനിടെ, ഹോര്‍മുസ് ജലപാത സംബന്ധിച്ച് ഒമാനുമായുള്ള കരാര്‍ അന്തിമഘട്ടത്തിലെന്ന് ആവര്‍ത്തിക്കുകയാണ് ഇറാന്‍. മാര്‍ച്ച് 19 മുതല്‍ ഇറാനില്‍ കുറഞ്ഞത് 56 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് വെളിപ്പെടുത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങളിലാണ് ഇറാന്‍ വധശിക്ഷ നടപ്പാക്കിയത്.




























