ജറുസലേം: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിനുള്ള ഇറാന്‍റെ തിരിച്ചടി ശക്തമാകുന്നു. ഇന്ന് രാത്രി നടത്തിയ അതിശക്തമായ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ കനത്ത നാശം. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ജറുസലേമിൽ സിനഗോഗ് തകർന്നു. 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ജറുസലേമിലെ ജനവാസ കേന്ദ്രത്തിൽ ബാലിസ്റ്റിക് മിസൈൽ നേരിട്ട് പതിച്ചതാണ് ആക്രമണത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിന് ശേഷം ഇസ്രായേലിനുള്ളിൽ സംഭവിക്കുന്ന ഏറ്റവും വലിയ നാശനഷ്ടമാണിത്.
ജറുസലേമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിലെ പാർപ്പിട സമുച്ചയത്തിന് മുകളിലാണ് മിസൈൽ നേരിട്ട് പതിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും സമീപത്തെ സിനഗോഗിനും ബോംബ് ഷെൽട്ടറിനും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായും ഇതിൽ നാല് വയസ്സുള്ള കുട്ടിയടക്കം നാല് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.





























