തെഹ്‌റാൻ: ഏപ്രിൽ 22ന് നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, ഇറാനിലെ മുഴുവൻ സ്കൂളുകളും ഏപ്രിൽ 21 മുതൽ ഓൺലൈൻ പഠനത്തിലേക്ക് മാറുമെന്ന് ഇറാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ കരാറിൽ ഒപ്പുവെക്കാൻ സാധിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ മുൻകരുതൽ നടപടി. രാജ്യത്തെ എല്ലാ ഗ്രേഡുകളിലെയും വിദ്യാർഥികൾക്ക് ഈ മാറ്റം ബാധകമാണെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിർച്വൽ ലേണിങ് തുടരുമെന്നും തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സംഘർഷാവസ്ഥ അയവില്ലാതെ തുടരുകയാണ്.
അമേരിക്കൻ നടപടികൾ പ്രകോപനപരമാണെന്നും കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. അതിനിടെ, തെക്കൻ ലെബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നാല് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണെന്ന് ലെബനാൻ ഭരണകൂടം ആരോപിച്ചു. ഇസ്രായേലിന് സൈനിക ബുൾഡോസറുകൾ വിൽക്കുന്നത് തടയാൻ അമേരിക്കൻ സെനറ്റിൽ ബെർണി സാൻഡേഴ്സ് കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടെങ്കിലും, റെക്കോർഡ് എണ്ണം സെനറ്റർമാരുടെ പിന്തുണ ലഭിച്ചത് ശ്രദ്ധേയമായി.





























