റാന്നി: ഉന്നത നിലവാരത്തിൽ നിർമ്മിച്ച ജണ്ടായിക്കൽ-വലിയകുളം-അത്തിക്കയം റോഡ് നിർമ്മാണത്തില്‍ വൻ ക്രമക്കേടുകളെന്ന് പരാതി. നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനു പിന്നാലെ റോഡ് താറുമാറായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം പരാതി ആയിട്ടും അധികൃതരുടെ കടുത്ത അനാസ്ഥയും അവഗണനയും തുടരുന്ന സാഹചര്യത്തിൽ റോഡ് ആക്ഷൻ കൗൺസിലിന്‍റെ പേരില്‍ ജനകീയ പ്രക്ഷോഭത്തിലേക്ക് നാട്ടുകാർ നീങ്ങുകയാണ്. റോഡ് ബിഎം ബിസി നിലവാരത്തിൽ ചെയ്യുമെന്ന ആദ്യ വാഗ്ദാനങ്ങൾ മാറ്റി പ്രദേശത്തിന് അനുയോജ്യമല്ലാത്ത എം.എസ്.എസിലേക്ക് തരം താഴ്ത്തിയെന്നും ആരോപണം ഉയര്‍ന്നുണ്ട്. റോഡ് വർക്കുകൾ തുടങ്ങുന്നതിന് മുന്നേ തന്നെ വാട്ടർ ലൈനിലെ ലീക്കുകൾ എല്ലാം പരിഹരിക്കണമെന്നും ടാറിംഗിന് ശേഷം റോഡിന്റെ അടിയിൽ നിന്നും പൈപ്പുകൾ പൊട്ടി വെള്ളം ഒലിച്ച് റോഡ് താറുമാറാകുന്ന അവസ്ഥ ഒഴിവാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ഒന്നാകെ അവഗണിച്ചു.
ജൽ ജീവൻ മിഷന്‍ പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ ആദ്യമേ ചെയ്തിട്ട് വേണമായിരുന്നു ടാറിംഗ് ചെയ്യാൻ. എന്നാല്‍ അതിനുള്ള ഇടപെടലുകൾ ഉണ്ടായില്ല.
ആ പദ്ധതിക്ക് വേണ്ടി റോഡ് കുത്തിപ്പൊളിക്കുന്ന അവസ്ഥ വീണ്ടും ഉണ്ടായാല്‍ റോഡിന്റെ അവസ്ഥ പരിതാപകരം ആവും. മുന്നറിയിപ്പുകൾക്ക് പുല്ലുവില പോലും അധികൃതര്‍ കല്പിച്ചില്ല. പൊതുമരാമത്തും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്നുള്ള പ്രവര്‍ത്തനമില്ല. റോഡ് ടാറിംഗ് നടക്കുന്ന വേളയിൽ ഒരു പഞ്ചായത്ത് മെമ്പർ ഒഴികെ മറ്റൊരു ജനപ്രതിനിധിയും പണികൾ വിലയിരുത്താൻ ഉണ്ടായില്ല. വർക്കുകളുടെ ക്വാളിറ്റി ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പരാജയം ആയിരുന്നു എന്നതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോൾ കാണുന്നത്. നാട്ടുകാരുടെ നിരന്തരമായ പരാതികളെത്തുടർന്ന് സ്ഥല സന്ദർശനം നടത്തി പിറ്റേദിവസം തന്നെ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകി പോയ എം.എല്‍.എ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.
പൊതുമരാമത്തിന്‍റെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ചീഫ് എഞ്ചിനീയർ കരാറുകാരനൊപ്പം സ്ഥല സന്ദർശനം നടത്തിയിട്ട് യാതൊരു നടപടികളും ഉണ്ടായില്ല. എല്ലാ മുന്നണികളിലുംപെട്ട രാഷ്ട്രീയക്കാർ ഈ വിഷയങ്ങൾ അറിഞ്ഞതായെ ഭാവിക്കുന്നില്ല. വിഷയത്തിൽ കരാറുകാരന്റേയും ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടേയും ഒത്തുകളി നടക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ ടാറിംഗ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നേ പൊളിയാൻ തുടങ്ങിയ റോഡ് റിപ്പയർ ചെയ്യാനോ, ക്രമക്കേടുകൾ നടത്തിയവർക്കെതിരെ നടപടിയെടുക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ സമരം നടത്തുവാന്‍ മുന്നിട്ടിറങ്ങുന്നത്.