ഗാസ : വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചതോടെ യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. രക്ഷാ സമിതി വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല. യുഎൻ രക്ഷാ സമിതി യോഗസമയത്തും ഇസ്രായേൽ ഗാസയിൽ ആക്രമണം തുടർന്നു.
അടിയന്തിര വെടിനിർത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാൽ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാൻ ചേർന്ന യു.എൻ. യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. ഹമാസ് കുഞ്ഞുങ്ങളെ കവചമാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡർ ഗിലാ ദർദാൻ പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു പലസ്തീനിയൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. എന്നാൽ അമേരിക്ക, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന പ്രസ്താവനയിൽ ഉറച്ച് നിന്നു.
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ യുഎൻ രക്ഷാ സമിതി യോഗത്തിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലും പലസ്തീനും സംയമനം പാലിക്കണമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി ആവശ്യപ്പെട്ടു. ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.