ബെയ്‌റൂത്ത്: 47 പേർ കൊല്ലപ്പെടുന്നതിനിടയാക്കിയ ദക്ഷിണ ലെബനാൻ ആക്രമണത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങൾ. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ പുതുക്കാൻ ഇരു വിഭാഗവും സമ്മതിച്ചതായി അമേരിക്ക അറിയിച്ചു. എന്നാൽ, ലെബനാനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാർ തകരുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക-ഇറാൻ സമാധാന കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് ദക്ഷിണ ലെബനാനിലെ നബാത്തിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണ പരമ്പരകൾ അഴിച്ചുവിട്ടത്.
ഇന്നലെ മാത്രം 47ലധികം പേർ കൊല്ലപ്പെടുകയും 98 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ നീക്കങ്ങൾ സമാധാന കരാറിനെ അട്ടിമറിക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ലെബനാനെ ചുട്ടെരിക്കണമെന്നാണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗ്വിറും സ്മോട്രിച്ചും ആവശ്യപ്പെടുന്നത്. എന്നാൽ, കരാറിനെതിരായ വിമർശനങ്ങളെ തള്ളിയ യുഎസ് പ്രസിഡന്റ് ട്രംപ്, ഇറാന്റെ നിരുപാധിക കീഴടങ്ങലാണ് നടന്നതെന്ന് അവകാശപ്പെട്ടു.





























