നുസൈറത്ത് : ഞായറാഴ്ച ഗാസയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു ഗർഭിണിയും രണ്ട് ആൺകുട്ടികളും ഉൾപ്പെടെ 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസൈറത്തിലുള്ള ഒരു വീടിന് നേരെ നടന്ന ആക്രമണത്തിൽ ദമ്പതികളും അവരുടെ 10 വയസ്സുള്ള മകനും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീ ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുകയായിരുന്നുവെന്ന് അൽ – അഖ്സ മാർട്ടിയേഴ്സ് ആശുപത്രി അറിയിച്ചു. അയൽവാസിയായ 15 വയസ്സുകാരനാണ് കൊല്ലപ്പെട്ട നാലാമത്തെയാൾ. വീടിന് നേരെ മിസൈൽ തൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ടുകൾ. സവായ്ദ പട്ടണത്തിന്റെ കവാടത്തിൽ വെച്ച് ഒരു പോലീസ് വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
മധ്യ ഗാസയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ കേണൽ ഇയാദ് അബ് യൂസഫും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തങ്ങളുടെ സൈന്യത്തിന് നേരെ വെടിയുതിർത്ത ഹമാസ് പോരാളിയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്.






























