ദില്ലി: സൊമാലിലാന്റിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യയും പാകിസ്ഥാനും ഉൾപ്പെടെയുള്ള 15 അറബ്-മുസ്ലിം രാജ്യങ്ങൾ രംഗത്തെത്തി. ഈ പ്രതിഷേധത്തെ ഇരട്ടത്താപ്പെന്ന് വിമർശിച്ച് സൊമാലിലാന്റ് ശക്തമായി തിരിച്ചടിച്ചു. ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, സൊമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൾജീരിയ, തുർക്കി, ഇന്തോനേഷ്യ, പാകിസ്ഥാൻ, മൗറിട്ടേനിയ, ജോർദാൻ, ഫലസ്തീൻ അതോറിറ്റി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന്റെ നീക്കത്തിനെതിരെ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്. ഇസ്രായേലിന്റെ നീക്കം സൊമാലിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇവർ ആരോപിക്കുന്നു.
ഹോൺ ഓഫ് ആഫ്രിക്ക മേഖലയുടെ സമാധാനത്തെയും സ്ഥിരതയെയും തകർക്കുന്ന അപകടകരമായ നീക്കമാണിതെന്ന് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ പറഞ്ഞു. 1960-ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ സൊമാലിലാന്റ്, പിന്നീട് സൊമാലിയയുമായി ലയിച്ചെങ്കിലും 1991-ൽ ആ ബന്ധം വേർപെടുത്തി സ്വയം പരമാധികാരം പ്രഖ്യാപിച്ച രാജ്യമാണ്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും ഒരു സ്വതന്ത്ര രാഷ്ട്രമായി സൊമാലിലാന്റിനെ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. ഇസ്രായേലിന്റെ നയതന്ത്ര നീക്കം സൊമാലിലാന്റിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് കരുതപ്പെടുന്നത്.





























