തിരുവല്ല : കുടിവെള്ള പൈപ്പുപൊട്ടി വഴിനീളെ വെള്ളം ഒഴുകിയിട്ടും ചോർച്ച പരിഹരിക്കാൻ നടപടിയില്ല. കുറ്റൂർ പഞ്ചായത്തിലെ 14 -ാം വാർഡിൽ തെങ്ങേലി ജംഗ്‌ഷനിൽ നിന്ന് തലയാറിലേക്ക് പോകുമ്പോൾ സെന്റ് മേരിസ് ക്നാനായ പള്ളിക്ക് മുന്നിലാണ് 20 ദിവസം മുമ്പ് പൈപ്പ് പൊട്ടിയത്. ചെറിയതായി തുടങ്ങിയ പൈപ്പിലെ ചോർച്ച വലുതായി റോഡിലാകെ പരന്നൊഴുകുകയാണ്. വീടുകളിലേക്കുള്ള ശുദ്ധീകരിച്ച കുടിവെള്ളമാണ് രണ്ടാഴ്ചയിലേറെയായി ഇവിടെ പാഴാകുന്നത്. ശക്തിയായി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ പ്രദേശത്തെ വീടുകളിലും കുടിവെള്ളം കിട്ടുന്നില്ല.
നാട്ടുകാർ ജനപ്രതിനിധികളോടും ജല അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറിലുമൊക്കെ പരാതിപ്പെട്ടു. എന്നാൽ പൈപ്പ് പൊട്ടി 20 ദിവസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ ചെയ്ത് കുടിവെള്ള ചോർച്ച പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് തെങ്ങേലി ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങൾ. ഇവിടുത്തെ കിണറുകളിലെ ജലം മലിനമായതിനാൽ കൂടുതൽ ആളുകളും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഓണക്കാലത്ത് ഉൾപ്പെടെ രണ്ടാഴ്ചയായി കുടിവെള്ളം ഇല്ലാതെ പ്രദേശവാസികൾ നെട്ടോട്ടമോടുകയാണ്. കുടിവെള്ള ചോർച്ച അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.





























