പത്തനംതിട്ട : മഴക്കാലം ആരംഭിക്കും മുമ്പ് ജില്ലാ ആസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഇന്ന് (വ്യാഴം) ചേർന്ന അടിയന്തിര കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് കൗൺസിൽ രൂപം നൽകിയത്. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളോട് ചേർന്നുള്ള ഓടകൾ പൊതുമരാമത്ത് വകുപ്പും തോടുകൾ മൈനർ ഇറിഗേഷൻ വകുപ്പും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കാൻ നിർദ്ദേശം നൽകും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളോട് ചേർന്നുള്ള ഓടകളും തോടുകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്. എല്ലാ വാർഡുകളിലും സാനിറ്റേഷൻ കമ്മറ്റികൾ യോഗം ചേർന്നു. ആശാവർക്കർമാരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
വീടും പരിസരവും വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ നഗരവാസികൾ ശ്രദ്ധിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു. ബോധവൽക്കരണത്തിനായി ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും ഉച്ചഭാഷിണിയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ മാലിന്യ സംസ്ക്‌കരണത്തിനായി സ്വന്തം സംവിധാനം ഒരുക്കണം. ഇതിനായി നഗരസഭയിൽ ബയോ ബിന്നുകൾ ലഭ്യമാണ്. അപേക്ഷിക്കുന്നവർക്ക് മുൻഗണന ക്രമത്തിൽ ബിന്നുകൾ വിതരണം ചെയ്യും. മാലിന്യ സംസ്കരണത്തിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സ്വകാര്യ വസ്തുതുക്കളിലെ കാടുകൾ തെളിച്ച് വൃത്തിയാക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണം. കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ വരുന്ന ഒരാഴ്ചക്കാലം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. സക ഹുസൈൻ അധ്യക്ഷത വഹിച്ചു.





























