പത്തനംതിട്ട : ജില്ലയുടെ കലക്ടറുടെ വാസം ഇന്നും വാടക വീട്ടിൽ തന്നെ. ജില്ല രൂപവൽക്കരിച്ചിട്ട് 43 വർഷം കഴിഞ്ഞു. പിന്നീട് വളരെ പ്രശസ്തരായവർ അടക്കം ഇതിനകം കലക്ടർമാർ മാറിമാറി വന്നു. എന്നാൽ സ്വന്തം വീട്ടിൽ താമസിക്കാൻ യോഗമില്ലാതെ എല്ലാവരും മടങ്ങി. പത്തനംതിട്ടയുടെ 38ാമത്തെ കലക്ടറാണ് ഇപ്പോഴുള്ളത്. വർഷങ്ങൾക്കു മുമ്പ് കലക്ടർക്കായി ഒരു കെട്ടിടം പണിതെങ്കിലും അത് താമസയോഗ്യമല്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു. കലക്ടറുടെ ഔദ്യോഗിക വസതിക്കായി പുതിയ ഒരു കെട്ടിടം കുലശേഖരപതിയിൽ പൂർത്തിയായിട്ട് രണ്ട് വർഷമായി. 1.76 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. എ.ആർ. ഗിരിജ ജില്ല കലക്ടറായിരുന്ന കാലയളവിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
കുലശേഖരപതിയിൽ നേരത്തെ മിൽമ ചില്ലിംഗ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലമാണ് കലക്ടറുടെ ഔദ്യോഗിക വസതിയുടെ നിർമാണത്തിനായി ഏറ്റെടുത്തത്. പ്ലാന്റ് മിൽമയുടെ സ്വന്തം ഡെയറി സ്ഥിതി ചെയ്യുന്ന തട്ടതോലൂഴത്തേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് കലക്ടർക്ക് ഔദ്യോഗിക വസതി നിർമിക്കാൻ ഈ സ്ഥലം അനുയോജ്യമെന്ന് റവന്യു വകുപ്പ് കണ്ടെത്തിയത്. അന്നത്തെ കലക്ടറും ഇതിന് അനുമതി നൽകിയതോടെ നടപടികൾ വേഗത്തിലായി. കെട്ടിടം പണി പൂർത്തിയായ രണ്ടുവർഷത്തിനുള്ളിൽ കലക്ടർമാർ മൂന്നുപേർ മാറിവന്നു. ഓരോരുത്തരും അടുത്തയാൾക്ക് ചുമതല കൈമാറി വാടകവീട്ടിൽ നിന്നു തന്നെ പടിയിറങ്ങുകയാണ്. രണ്ട് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന സൗകര്യത്തോടെയാണ് പുതിയ ബംഗ്ലാവ് പണി പൂർത്തീകരിച്ചിരിക്കുന്നത്.
രണ്ട് വീടുകളും പ്രത്യേകമായി വേർതിരിച്ചിട്ടുണ്ട്. പെയിന്റിംഗ്, വയറിംഗ്, പ്ലംബിംഗ് ജോലികൾ പൂർത്തിയായിട്ടുണ്ട്. ചുറ്റുമതിൽ കെട്ടി ഗേറ്റും സ്ഥാപിച്ചു. മുറ്റത്തെ ഇന്റർലോക്ക് ജോലികളും കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം താമസം തുടങ്ങാൻ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും കുമ്പഴയിലേക്കുള്ള ടി.കെ റോഡിൽ വേബ്രിഡ്ജ് ജംഗ്ഷനിൽ നിന്ന് അരകിലോമീറ്റർ സഞ്ചരിച്ചാൽ പുതിയ കെട്ടിടത്തിലെത്താം. ഇവിടേക്ക് വീതി കുറഞ്ഞ റോഡാണ് എന്നതാണ് ഇപ്പോഴത്തെ ഒരു പ്രശ്നം. എതിർദിശയിൽ മറ്റൊരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ അല്പം ബുദ്ധിമുട്ടും. റോഡ് തകർന്നുകിടക്കുകയുമാണ്. കലക്ടറെത്തിയിട്ടുവേണം റോഡ് നന്നാക്കാനെന്നുപറഞ്ഞ് കാത്തിരിക്കുകയാണ് നാട്ടുകാർ.