കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പരിഹസിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കെ കെ രാഗേഷിനെ സി പി എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് മുരളിയുടെ പരിഹാസം. രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്. അതുകൊണ്ടുതന്നെ രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത്. അതാണ് യു ഡി എഫിന് നല്ലതെന്നും പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് രാഗേഷെന്നും മുരളി അഭിപ്രായപ്പെട്ടു. പിണറായി വിജയൻ ഓണക്കാലത്ത് പോലും ജനപ്രതിനിധികളെ തെറി വിളിച്ചു നടക്കുകയാണെന്നും ജയിപ്പിച്ച ജനങ്ങളെ അടക്കം തെറി പറയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്‍റെ പരാമർശത്തിലും മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുതെന്ന് മുരളി ചൂണ്ടിക്കാട്ടി. പേരാമ്പ്രയിൽ മുസ്ലിം വനിതയാണ് വിജയിച്ചത്. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസ്സിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ നിയമപരമായ നടപടികൾ നടക്കുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കൃത്യമായി കാര്യങ്ങൾ ചെയ്തിട്ട് പോയില്ലെങ്കിൽ കോടതിയിൽ തിരിച്ചടി ഉണ്ടാകും. സ്വകാര്യ ആശുപത്രികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണ്. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനവും വിദേശ നിക്ഷേപമാണെന്നം സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ ഇക്കാര്യമടക്കം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.






























