തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ പാരഡി ഗാനം കോൺഗ്രസ് ഇപ്പോൾ പാടുന്നില്ല. പോറ്റിയ കേറ്റിയത് ആരെന്ന് വ്യക്തമായി. വ്യാജ പ്രചരണം അഴിച്ചുവിട്ടവരാണ് യഥാർത്ഥ കുറ്റവാളികളെന്നും എം സ്വരാജ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്നു കേൾക്കുന്ന പേരും മണ്ഡലവും ഭാവന സൃഷ്ടി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് യാതൊരു ചർച്ചയും ആരംഭിച്ചിട്ടില്ല. സ്ഥാനാർത്ഥിത്വം മാത്രമല്ല രാഷ്ട്രീയപ്രവർത്തനം. തന്നെക്കുറിച്ച് ആരും ഉത്കണ്ഠപ്പെടേണ്ടെന്നും എം സ്വരാജ് വ്യക്തമാക്കി.
നേരത്തെ തൃപ്പൂണിത്തുറയിൽ എം സ്വരാജ് മത്സരിച്ചേക്കുമെന്ന വാർത്തകൾ വന്നിരുന്നു. വാശിയേറിയ പോര് നടക്കുമ്പോൾ എം സ്വരാജ്, കൊച്ചി മുൻ മേയർ എം. അനിൽകുമാർ എന്നിവരുടെ പേരുകളാണ് എൽഡിഎഫിൽ ഉയർന്നുകേൾക്കുന്നത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറ എം. സ്വരാജിൽ നിന്ന് 992 വോട്ടുകൾക്കാണ് കെ. ബാബു തിരിച്ചുപിടിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ വോട്ട് നില മെച്ചപ്പെടുത്താൻ സാധിച്ചത് നിയമസഭയിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.






























