തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയ സംഭവത്തിൽ വാർത്താ സമ്മേളനത്തിൽ വിശദീകരണം നൽകി തിരുവനന്തപുരം ഡിസിപി നകുൽ ദേശ്മുഖ്. ക്ഷേത്രത്തിലേത് മോഷണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി വ്യക്തമാക്കി. സ്വർണം സ്ട്രോങ്ങ് റൂമിലേക്ക് കൊണ്ട് വരുമ്പോൾ ഏഴ് പേർ സംഘത്തിൽ ഉണ്ടായിരുന്നു. സ്വർണം അടങ്ങിയ തുണി സഞ്ചിയിൽ നിന്നും മോഷണം പോയ ദണ്ഡ് മാത്രമാണ് താഴെവീണതെന്നും ഡിസിപി പറഞ്ഞു. നടവഴിക്ക് സമീപം കിടന്നിട്ടും ഇത് ആരുടെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും മാറ്റിവെച്ചതാകാനാണ് സാധ്യത. സ്വർണം കവർന്ന ശേഷം വിവാദമായപ്പോൾ ആരെങ്കിലും ഉപേക്ഷിച്ചതാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ഡിസിപി പറഞ്ഞു. ഇക്കാര്യവും അന്വേഷണ പരിധിയിലുണ്ട്.
സ്വർണം കൈകാര്യം ചെയ്തതിൽ എങ്ങനെ വീഴ്ച വന്നു എന്നു പരിശോധിക്കും. സ്ട്രോങ്ങ് റൂമിൽ നിന്ന് 40 മീറ്റർ അകലെ മണൽ പരപ്പിൽ മൂടിയ നിലയിൽ ആണ് സ്വർണം കിട്ടിയത്. ഉച്ചവരെ ഇവിടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചിരുന്നു. തുടർന്ന് വൈകിട്ട് ക്ഷേത്രം ഭാരവാഹികളും പോലീസും യന്ത്രസഹായമില്ലാതെ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടത്. ഇന്നലെയാണ് ക്ഷേത്രത്തിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 107 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന പരാതി ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്ഷേത്രത്തിനുള്ളിലെ മണല്‍പ്പരപ്പിൽ നിന്നും സ്വര്‍ണം ലഭിക്കുന്നത്.