കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി സൂചന. ഡോമിനിക്കിന്റെ ഭാര്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സ്‌ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. അതേസമയം പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൊമനിക്ക് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കീഴടങ്ങിയതിന് പിന്നാലെ താൻ മാത്രമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ഡൊമിനിക് പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുക്കാതെ അന്വേഷണം നടത്തുകയായിരുന്നു.
ഇതിനിടയിലാണ് ഡൊമിനികിന്റെ ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. സംഭവം നടക്കുന്നതിന് തലേദിവസം ഡൊമിനിക് മാർട്ടിന് ഒരു ഫോൺ കോൾ വന്നിരുന്നു. ആ കോൾ അറ്റന്റ് ചെയ്ത ശേഷം ആരാണ് വിളിച്ചതെന്ന് ഭാര്യ ഡൊമിനിക്കിനോട് ചോദിച്ചെങ്കിലും അത് ആരാണെന്ന് വ്യക്തമാക്കാൻ ഡൊമിനിക് തയ്യാറായില്ല. പിന്നീട് നിരന്തരമായി ചോദിച്ചപ്പോൾ ഭാര്യയോട് ഇയാൾ ക്ഷോഭിക്കുകയും നാളെ തനിക്ക് ഒരിടം വരെ പോകേണ്ടതുണ്ടെന്നും അതിന് ശേഷം താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിളിച്ചു അറിയിക്കാമെന്നും ഭാര്യയോട് പറയുകയായിരുന്നു.





























