തിരുവനന്തപുരം: തടവുപുള്ളികൾക്ക് ശിക്ഷയിളവ് മന്ത്രിസഭയുടെ ശുപാർശമാത്രം അടിസ്ഥാനമാക്കി നൽകുന്നതിനോട് വിയോജിച്ച് രാജ്ഭവൻ. ഇളവുനൽകുന്ന കാര്യം പരിഗണിക്കുന്നതിന് 12 ഇന മാർഗരേഖ രാജ്ഭവൻ തയ്യാറാക്കി. ശിക്ഷയിളവിനായി സർക്കാർ നൽകിയ അഞ്ചുപേരുടെ ഫയലുകളും രാജ്ഭവൻ തിരിച്ചയക്കുകയും ചെയ്തു. കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചനഫയലും ഇതിൽപ്പെടും. രാജ്ഭവൻ നിർദേശിച്ച മാതൃകയിൽ ഇവരുടെ ശുപാർശ വീണ്ടും സർക്കാർ നൽകേണ്ടിവരും. ശിക്ഷയിളവുനൽകേണ്ട പ്രതി ചെയ്തകുറ്റം, ലഭിച്ച ശിക്ഷ, ശിക്ഷാകാലയളവിൽ എത്രവട്ടം പരോൾ ലഭിച്ചെന്നതിന്റെ വിശദാംശങ്ങൾ, ജയിലിലെ പെരുമാറ്റവുംമറ്റും പരിശോധിച്ച ജയിൽ ഉപദേശകസമിതിയുടെ റിപ്പോർട്ട്, മോചനം ലഭിച്ച് പ്രതി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെടാനുള്ള സാധ്യത പരിശോധിക്കുന്ന സാമൂഹികാഘാത റിപ്പോർട്ട് എന്നിവയുടെയൊക്കെ സംക്ഷിപ്തം ചാർട്ടായി നൽകണം.
പ്രതിക്ക് മുൻവൈരാഗ്യമുള്ളവർ നാട്ടിലുണ്ടെങ്കിൽ അവർ നേരിേട്ടക്കാവുന്ന ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങളും കണക്കിലെടുക്കും. സാധാരണനിലയിൽ മന്ത്രിസഭാതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ശിക്ഷയിളവിനുള്ള ശുപാർശ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ ജയിലിൽ കുറ്റകൃത്യം ചെയ്തവർക്കുവരെ ഇളവിനായി ശുപാർശചെയ്ത സംഭവമുണ്ടായി. ചിലർക്ക് കൂടുതൽ തവണയും കൂടുതൽ ദിവസങ്ങളും പരോൾ ലഭിക്കുന്നുമുണ്ട്. കാരണവർ വധക്കേസിൽ കൂടുതൽ പരോൾ ആനുകൂല്യം ലഭിച്ച ഷെറിന് ശിക്ഷയിളവിനായി മന്ത്രിസഭ ശുപാർശ ചെയ്തപ്പോൾ അവരെക്കാൾ കൂടുതൽക്കാലം ജയിൽശിക്ഷയനുഭവിച്ചവർക്ക് സമാന ആനുകൂല്യം ലഭിച്ചില്ല. രാഷ്ട്രീയപരിഗണനയുടെപേരിലും ശിക്ഷയിളവ് ശുപാർശചെയ്യാറുണ്ട്. ഇത്തരം വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണ് മാർഗരേഖയ്ക്ക് രാജ്ഭവൻ രൂപം നൽകിയത്.