ആലപ്പുഴ: തട്ടകമായ കണ്ണൂരിൽപ്പോലും കിട്ടാത്ത കരുതലും പ്രതിരോധവും മുഖ്യമന്ത്രിക്കൊരുക്കി ആലപ്പുഴയിലെ സി.പി.എം. തിരഞ്ഞെടുപ്പു വിശകലന ചർച്ച. ജില്ലാക്കമ്മിറ്റി യോഗത്തിൽ സർക്കാരിനുനേരേ രൂക്ഷവിമർശനമുണ്ടായെങ്കിലും മുഖ്യമന്ത്രിയെ ‘നോവിക്കാതെ’യായിരുന്നു ഇത്. വിശകലനയോഗം നടന്ന മറ്റു ജില്ലാക്കമ്മിറ്റികളിലെല്ലാം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചർച്ച. എന്നാൽ, ആലപ്പുഴ കമ്മിറ്റിയിൽ ആധിപത്യമുള്ള സജിചെറിയാൻ പക്ഷത്തിന്റെ ആസൂത്രണമായിരുന്നു മുഖ്യമന്ത്രിക്കു പ്രതിരോധംതീർത്തുള്ള ചർച്ചയെന്നാണു വിവരം. തിരഞ്ഞെടുപ്പുഫലം വന്നശേഷം ചേർന്ന പാർലമെന്റ് കമ്മിറ്റിയുടെ അവലോകനയോഗത്തിൽ മുഖ്യമന്ത്രിക്കുനേരേ രൂക്ഷമായ ഭാഷയിൽ വിമർശനമുണ്ടായിരുന്നു.
അന്നു വിമർശിച്ച നേതാക്കൾപോലും ജില്ലാക്കമ്മിറ്റി യോഗത്തിൽ മിതത്വം പാലിച്ചു. ജയിക്കുമ്പോൾ ക്യാപ്റ്റനെന്നും തോൽക്കുമ്പോൾ കൊള്ളില്ലാത്തവനെന്നും ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഹരിപ്പാട്ടുനിന്നുള്ള ഒരു നേതാവ് ചർച്ചയുടെ ആദ്യംതന്നെ പറഞ്ഞു. ഇതിന്റെ തുടർച്ചയായിരുന്നു മറ്റംഗങ്ങളുടെയെല്ലാം വാക്കുകൾ. ആദ്യഘട്ടത്തിൽത്തന്നെ ചർച്ചയിൽ പങ്കെടുക്കാൻ സ്ഥാനാർഥിയായിരുന്ന എ.എം. ആരിഫ് ശ്രമിച്ചെങ്കിലും ജില്ലയിൽനിന്നുള്ള സംസ്ഥാനനേതാവ് ഇടപെട്ട് പിന്നീടുമതിയെന്നു വിലക്കി.