ഡൽഹി: പഞ്ചാബിലെ ജലന്ധര്‍ ലോക്സഭ മണ്ഡലത്തിലേക്കും മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ജലന്ധറിൽ കോൺഗ്രസിന് ആണ് മുൻതൂക്കമെങ്കിലും ശിരോമണി അകാലിദളും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ സിറ്റിംഗ് എം.പിയായ സന്തോഖ് സിംഗ് ചൗധരി മരിച്ചതോടെ ആണ് പഞ്ചാബിലെ ജലന്ധർ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
സിറ്റിങ് എം.പിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കിയാണ് സ്വന്തം മണ്ഡലത്തിൽ ശിരോമണി അകാലിദൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ബി.ജെ.പി സഖ്യകക്ഷിയായ അപ്നാദളാണ്(സോണോലാല്‍) മത്സരിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ സിറ്റിങ് സീറ്റായ സുവറിൽ ഇത്തവണ വോട്ടിംഗ് ശതമാനം 45ന് താഴെയായിരുന്നു. അരലക്ഷത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് അസം ഖാൻ്റെ മകനും സമാജ്‌വാദി പാർട്ടി നേതാവുമായ അബ്ദുല്ല അസം ഖാൻ 2022ൽ ഇവിടെ നിന്ന് ജയിച്ചത്.
അബ്ദുല്ല അസംഖാനെ കോടതി ശിക്ഷിച്ചതോടെ ആണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ജാതി സമവാക്യങ്ങൾ മാറ്റി പരീക്ഷിച്ചാണ് ജാട്ട് സമുദായത്തിൻ്റെ പിന്തുണയുള്ള അനുരാധ ചൗഹാന്, സമാജ്‌വാദി പാർട്ടി മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിൽ അവസരം നൽകിയത്. അതേസമയം സഖ്യകക്ഷിയായ അപ്നാദൾ (സോണോലാൽ) മത്സരിക്കുന്ന സീറ്റിന് ബി.ജെ.പി അവകാശവാദവും ഉന്നയിച്ചില്ല. ഷഫീഖ് അഹമ്മദ് അൻസാരിയാണ് അപ്നാദൾ സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മറ്റൊരു മണ്ഡലമായ ഛന്നാബെയിലും അപ്നാദൾ(സോണോലാല്‍) ആണ് എൻ.ഡി.എക്ക് വേണ്ടി മൽസര രംഗത്തു ഉള്ളത്.
അപ്‌നാ ദൾ സിറ്റിംഗ് എം.എൽ.എ രാഹുൽ പ്രകാശ് കോൾ അർബുദം ബാധിച്ച് അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ ഭാര്യ റിങ്കി കോളിനെയാണ് അപ്നാദള്‍ സ്ഥാനാര്‍ഥിയാക്കിയത്. സമാജ് വാദി പാര്‍ട്ടിയാണ് ദളിനെ ഇവിടെയും നേരിടുന്നത്.അതേസമയം അട്ടിമറി നടന്നില്ലെങ്കിൽ ഒഡീഷയിലെ ജാർസുഗുഡ മണ്ഡലത്തിൽ ബിജു ജനതാദളും വിജയിക്കും. മേഘാലയയിൽ സഹ്യോൺഗ് മണ്ഡലത്തിൽ യുഡിപിയും എൻപിപിയും തമ്മിലാണ് മത്സരം.