തിരുവനന്തപുരം: ജലീല്‍ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചെകുത്താനും കടലിനും നടുവിലായി. ലോകായുക്തയെ തള്ളിപ്പറയുന്നത് രാഷ്ട്രീയ തിരിച്ചടിയായി ഭാവിയില്‍ മാറുമെന്ന വിലയിരുത്തലിലാണ് സിപിഎം.
ഭരണ തുടര്‍ച്ച നഷ്ടപ്പെട്ട് പ്രതിപക്ഷത്ത് ഇരുന്നാല്‍ പിന്നീട് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിനെ ലോകായുക്ത വിമര്‍ശിച്ചാലും അതിനെ ഉയര്‍ത്തി പ്രക്ഷോഭം നടത്താനാവാത്ത സാഹചര്യം ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകായുക്ത വിധി അതേപടി തള്ളി മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കാനില്ല എന്ന നിലപാടിലേക്ക് സിപിഎം എത്തുകയാണ്. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം പാര്‍ട്ടി അംഗീകരിക്കുന്നു. ഹൈക്കോടതി സ്റ്റേ അനുവദിച്ചാല്‍ പോലും രാജി വേണ്ട എന്ന തീരുമാനം എടുത്തിട്ടില്ലെന്നു സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
നിലവില്‍ സിപിഎമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ വാക്ക്. അതുകൊണ്ട് തന്നെ ജലീലിന്റെ കാര്യത്തിലും തീരുമാനം പിണറായി തന്നെ എടുക്കും. എന്നാല്‍ അധികാര തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ അധികാരം മാറി മറിയും. അപ്പോള്‍ ഇതടക്കം പിണറായിയ്‌ക്കെതിരെ വിമര്‍ശനമായി എത്തും. അതുകൊണ്ട് തന്നെ ജലീലിന്റെ കാര്യത്തില്‍ കൂട്ടായ തീരുമാനത്തിനാണ് പിണറായിക്കും താല്‍പ്പര്യം. അങ്ങനെ വന്നാല്‍ ജലീല്‍ പുറത്താകും. ഭരണതുടര്‍ച്ചയിലും ഇനി ജലീലിന് മന്ത്രിസ്ഥാനം നല്‍കില്ലെന്നാണ് സൂചന.
ജലീലിനെ വഴിവിട്ടു സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ വാക്കുകളില്‍ മറ നീക്കിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു തന്നെ ബേബി വെളിപ്പെടുത്തി. ലോകായുക്ത വിധിയെ തന്നെ ചോദ്യം ചെയ്തുള്ള മന്ത്രി എ.കെ. ബാലന്റെ വാദമുഖങ്ങള്‍ ബേബി തള്ളി. അതു നിയമമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും പറഞ്ഞു. ഇതോടെ ബേബിയുടെ നിലപാട് ജലീലിന് എതിരാണെന്ന വാദം ശക്തമായി. സാമന ചിന്താഗതിക്കാരാണ് പാര്‍ട്ടിയില്‍ കൂടുതലും. എന്നാല്‍ പിണറായിയെ എതിര്‍ക്കാന്‍ അവര്‍ക്ക് തല്‍കാലം താല്‍പ്പര്യമില്ല. അതുകൊണ്ട് മിണ്ടാതിരിക്കുന്നുവെന്ന് മാത്രം.
അഴിമതി, സ്വജനപക്ഷപാതം, ലോകായുക്ത എന്നിവയെക്കുറിച്ച് സിപിഎമ്മിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് ജലീലിനു നല്‍കുന്ന സംരക്ഷണം എന്ന പ്രശ്‌നം പാര്‍ട്ടിക്കു മുന്നിലുണ്ട്. സര്‍ക്കാരിന്റെ കാലാവധി ഏതാണ്ടു തീര്‍ന്ന സാഹചര്യത്തില്‍ രാജി പ്രയാസമുള്ള കാര്യമല്ലല്ലോ എന്നു പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഉത്തരവിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യേണ്ടി വരും. ആ സാങ്കേതികത്വം പൂര്‍ത്തീകരിക്കും. ഹൈക്കോടതിയും കനിഞ്ഞില്ലെങ്കില്‍ പിന്നെ രാജി അല്ലാതെ വേറെ വഴിയില്ലാതെ വരും. സ്റ്റേ ചെയ്താല്‍ ധാര്‍മികതയുടെ പേരില്‍ എന്നിട്ടും രാജിവച്ചു എന്ന പ്രഖ്യാപനം ജലീല്‍ നടത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടായാലും ഹൈക്കോടതിയിലെ വിധിയാകും കാര്യങ്ങള്‍ നിശ്ചയിക്കുക.
പാര്‍ട്ടിയോ മന്ത്രിയോ ഈ കേസ് ഗൗരവത്തില്‍ എടുത്തിരുന്നില്ല. തന്റെ ഭാഗം അവതരിപ്പിക്കുന്നതില്‍ ജലീലിനു വീഴ്ച സംഭവിച്ചു. കേസിനെ അദ്ദേഹം സമീപിച്ച രീതിയില്‍ തന്നെ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഹൈക്കോടതിയില്‍ അത് ഉണ്ടാകില്ലെന്നും സ്റ്റേ അനുവദിക്കുമെന്നുമുള്ള വിശ്വാസമാണ് അദ്ദേഹം പാര്‍ട്ടിയോടു പ്രകടിപ്പിച്ചത്. അതിനുള്ള സാവകാശമാണു നല്‍കിയിരിക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ധുനിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും വഴി ജലീല്‍ സത്യപ്രതിജ്ഞ ലംഘനവം നടത്തിയതായി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുണ്‍ ഉല്‍ റഷീദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ജലീലിന്റെ ജേഷ്ഠന്റെ മകന്‍ കെടി അദീപിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത് യോഗ്യതകളില്‍ ഇളവ് നല്‍കിയാണെന്നും സ്വജനപക്ഷപാതം കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി. വിവാദം ഉടലെടുത്തപ്പോള്‍ തന്നെ കെടി അദീപ് സ്ഥാനം രാജിവെച്ചിരുന്നു.
അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. 2016 ഓഗസ്റ്റ് ഒന്‍പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. എന്നാല്‍ അദീപ് അഭിമുഖത്തില്‍ ഹാജരായിരുന്നില്ല. പിന്നീട് ഈ തസ്തികയ്ക്ക് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ പൊതുഭരണ സെക്രട്ടറിക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
2013 ജൂണ്‍ 29നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എം.ബി.എ അല്ലെങ്കില്‍ സി.എസ്/സി.എ/ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്. ഇത് തിരുത്തി ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ എച്ച്.ആര്‍./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് ജലീല്‍ ആവശ്യപ്പെട്ടത്. ഇത് അദീപിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം.