പാനൂര്‍ : മന്‍സൂര്‍ കൊലപാതകത്തിലെ രണ്ടാം പ്രതിയായ രതീഷ് മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ കേസിലെ നാലം പ്രതിക്കൊപ്പമായിരുന്നെന്ന് റിപ്പോര്‍ട്ട്. നാലാം പ്രതിയായ ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ ലീഗ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള എം.വി ജയരാജന്റെ തന്ത്രം പാളി.
ചെക്യാട് ഭാഗത്താണ് ഇരുവരും ഒന്നിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കേസിലെ നാലു പ്രതികളാണ് ചെക്യാട് ഭാഗത്ത് ഒരുമിച്ചുണ്ടായിരുന്നത്. ശ്രീരാഗ് ആണ് കൂടുതല്‍ സമയവും രതീഷിനൊപ്പമുണ്ടായിരുന്നതെന്ന് സൈബര്‍ പോലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന കാര്യം താന്‍ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. രതീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണം.
സിപിഎം പ്രതികളായ കൊലക്കേസുകളില്‍ അസ്വാഭാവിക മരണങ്ങള്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണൂരിലെ പല രാഷ്ട്രീയ കൊലക്കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലേയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികള്‍ ട്രെയിന്‍ തട്ടി മരിച്ചു. അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസ് പ്രതികള്‍ സമാനമായി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.
പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തുന്നത്. അവര്‍ പോലീസ് അന്വേഷണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല. ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.































