ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം. കനത്ത മഴയെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലും ഷാംഗസ് മേഖലയിലും മിന്നൽപ്രളയം രൂപപ്പെട്ടതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തകർ അതിവേഗം രംഗത്തിറങ്ങിയതിനാൽ വലിയ ആളപായം ഒഴിവായെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ആശങ്ക ഉയർത്തുകയാണ്. ഞായറാഴ്ച പുലർച്ചെയോടെയാണ് അനന്ത്‌നാഗിൽ ഒരു മണിക്കൂറിനുള്ളിൽ രണ്ട് മേഘവിസ്‌ഫോടനങ്ങൾ ഉണ്ടായത്. ഇതിനെത്തുടർന്ന് പഹൽഗാമിലെ നിരവധി ഹോട്ടലുകളിലും ഹോംസ്റ്റേകളിലും വെള്ളം കയറി. ഷാംഗസിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവരെ രക്ഷാസംഘങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്.
പ്രളയബാധിത മേഖലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെയും പ്രാദേശിക രക്ഷാസംഘങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചു.






























