ന്യൂഡൽഹി : ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡൽഹി പോലീസ്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ 2,873 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ഫേഷ്യൽ സ്കാനിങ്ങിലൂടെ വ്യക്തമായതായി ഡൽഹി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിൽ 989 പേർക്കെതിരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ ഗുരുതരമായ കേസുകളുണ്ടെന്നും പോലീസ് പറയുന്നു. പോലീസിന്റെ രേഖകൾ പ്രകാരം 101 പേർ കൊലപാതകക്കേസിലും 62 പേർ കൊലപാതകശ്രമക്കേസിലും 284 പേർ കവർച്ചക്കേസിലും 61 പേർ ബലാത്സംഗക്കേസിലും പ്രതികളാണ്. പോക്സോ കേസിൽ പ്രതിയായ 6 പേരെയും ലൈംഗികാതിക്രമക്കേസിൽ പ്രതികളായ 25 പേരെയും ആയുധം കൈയിൽവച്ച കേസിൽ പ്രതികളായ 229 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയായ ജന്തർ മന്തറിൽ ജൂലൈ 20, 22 തീയതികളിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ നിരവധി തവണ പോലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. ജനക്കൂട്ടം ബാരിക്കേഡുകൾ തകർക്കുന്നതിന്റെയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെയും കല്ലെറിയുന്നതിന്റെയും നൂറോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.






























