ടോക്കിയോ : ഇന്ത്യയുടെ വികസന മുന്നേറ്റത്തെയും, രാജ്യത്തുണ്ടായ മാറ്റത്തിന്റെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ത്രിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോയിലെ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ….
” ഇന്ത്യയിലുണ്ടാകുന്ന വികസനത്തേയും മാറ്റങ്ങളുടെ വേഗതയേയും ജപ്പാൻ അഭിനന്ദിക്കുന്നുവെന്നത് നിസാരമായ ഒന്നല്ല. ഇത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. പ്രതിദിനം 28 കിലോമീറ്റർ ഹൈവേ നിർമ്മിക്കുന്ന ഒരു രാജ്യമാണ് ജപ്പാൻ. ഇവിടെ എല്ലാ വർഷവും 8 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കപ്പെടുന്നു. എല്ലാവർഷവും രണ്ട് പുതിയ ഇടങ്ങളിൽ മെട്രോകൾ സ്ഥാപിക്കുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അതിവേഗത്തിൽ പുതിയ കോളേജുകൾ നിർമ്മിക്കുന്നു. ഇത്തരത്തിൽ അതിവേഗമാണ് അവർ മുന്നേറുന്നത്.
ഇന്ത്യയും ഇന്ന് വളർച്ചയുടെ പാതയിലാണ്. ഇന്ത്യയുടെ ഈ മാറ്റങ്ങളാണ് ഞങ്ങളെ വിശ്വസനീയമായ പങ്കാളിയായി മറ്റുള്ളവർ കാണാൻ കാരണം. രാജ്യത്തെ വികസന മേഖലയിലെ ഓരോ ഘടകങ്ങളേയും ഇത് സ്വാധീനിക്കുന്നുണ്ട്. അറേബ്യൻ ഉപദ്വീപിലൂടെയുള്ള ഇന്ത്യ മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയും ഈസ്റ്റ് ട്രൈലാറ്ററൽ ഹൈവേയും ഉൾപ്പെടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഏഷ്യയിലൂടെ അറ്റ്‌ലാന്റിക്കിനെ പസഫിക്കിലേക്ക് ബന്ധിപ്പിക്കാനാകും” എന്നും അദ്ദേഹം പറഞ്ഞു.






























