ഡൽഹി: ജെ.ഡി.യു മുതിർന്ന നേതാവ് കൈലാശ് മഹാതോവിനെ വെടിവെച്ച് കൊന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തതെന്ന് കയ്താർ ബറാറി പോലീസ് അറിയിച്ചു. നിരവധി തവണ കൈലാശ് മഹാതോവിന്റെ വയറിനും തലക്കും വെടിയേറ്റുവെന്ന് പോലീസ് അറിയിച്ചു. ഭൂമി സംബന്ധിച്ച തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് സൂചന. നേരത്തെ തനിക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മഹാതോവ് സംസ്ഥാന ഭരണകൂടത്തെ സമീപിച്ചിരുന്നു.
പുർബി ബാരി പഞ്ചായത്തിലാണ് കൈലാശ് മഹാതോ താമസിച്ചിരുന്നത്. കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി കെയ്താർ എസ്.ഡി.പി.ഒ ഓം പ്രകാശ് പറഞ്ഞു. അഞ്ച് റൗണ്ട് വെടിയുതിർത്തുവെന്നാണ് സൂചനയെന്നും കൂടുതൽ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു.