കൊച്ചി : മുന്‍ എസ്.പി ഒന്നും മിണ്ടിയില്ല ജസ്‌നയുടെ തിരോധാനം ജിഹാദാണോ? സി.ബി.ഐ അന്വേഷണവും അറ്റം കാണാതെ മുന്നോട്ട്. ലൗ ജിഹാദ് കേരളത്തില്‍ സജീവ വിഷയമായി കത്തിനില്‍ക്കുന്നതിനിടെ എരുമേലിയില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം പിന്നീട് അന്വേഷണം സി.ബി.ഐക്കു വിട്ടിരുന്നു.
പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാര്‍ച്ചിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്. കോവിഡും ലോക്ക്ഡൗണും പോലെയുള്ള പ്രശ്നങ്ങള്‍ മൂലം അന്വേഷണം മന്ദഗതിയിലാണ്.
ഏറെക്കാലം സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചുമൊക്കെ അന്വേഷണം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കെ.ജി സൈമണ്‍ വിരമിക്കുന്നതു തൊട്ടുമുന്പു നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഈ കേസിനെ അടുത്ത കാലത്തു വാര്‍ത്തകളില്‍ നിറച്ചത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ടെന്നു പത്തനംതിട്ട എസ്.പി അന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍, ഇതെന്താണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് വ്യാപനം അന്വേഷണത്തില്‍ മങ്ങലേല്‍പ്പിച്ചെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞു. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല. മാര്‍ച്ച് അവസാനം ജെസ്നയെ സംബന്ധിച്ചു ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാല്‍ അന്വേഷണത്തില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ജെസ്ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കാണു പോയതെന്നാണു വിവരം.
കേസന്വേഷണത്തിനായി രണ്ടു ലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്നയ്ക്കായി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ചു പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല. സംഭവ ദിവസം 16 തവണ ജെസ്നയെ ഫോണില്‍ വിളിച്ച ആണ് സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു. അതേസമയം, ലൗ ജിഹാദ് ആരോപണങ്ങള്‍ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ജെസ്ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചര്‍ച്ചയായി മാറിയത്.
ബംഗളൂരുവിനെ രഹസ്യ കേന്ദ്രത്തില്‍ ജെസ്ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാര്‍ത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാര്‍ത്തകളും പ്രചരിച്ചു.
എന്നാല്‍, അന്നും ഇന്നും ഇതൊന്നും സ്ഥിരീകരിക്കാന്‍ പോലീസ് തയാറായില്ല. ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുണ്ടായിരുന്ന സമയത്ത് ഐജി ടോമിന്‍ തച്ചങ്കരിയും ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നു എന്നാല്‍, എന്താണ് സൂചനയെന്നോ ആശാവഹമായ കാര്യമെന്നോ വെളിപ്പെടുത്താന്‍ ആരും തയാറായില്ല. ഇനിയെങ്കിലും ജെസ്നയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതയുടെ ചുരുള്‍ അഴിക്കണമെന്നും സിബിഐ അന്വേഷണം ത്വരിതഗതിയിലാക്കണമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ഉയര്‍ത്തുന്ന ആവശ്യം.