പത്തനംതിട്ട : ജസ്‌ന തിരോധാനം അന്വേഷണ സംഘങ്ങളെ കുഴപ്പിക്കുന്നത് മൊബൈല്‍ ഫോണ്‍ . ജസ്‌നയ്ക്ക് ഫോണ്‍ ഉപയോഗം കുറവായിരുന്നതും കാണാതെയാകുമ്പോള്‍ ഫോണ്‍ ഒപ്പം കൊണ്ടു പോകാതിരുന്നതും അന്വേഷണ സംഘങ്ങളെ സഹായിച്ചില്ലെന്ന് മാത്രമല്ല, പ്രതിബന്ധവുമായി. പഴയൊരു കീപാഡ് മൊബൈല്‍ ആണ് ജസ്‌നയുടെ കൈവശമുണ്ടായിരുന്നത്. കാണാതാകുന്ന ദിവസം ജസ്‌നയുടെ ഫോണിലേക്ക് കാള്‍ വരികയോ പുറത്തേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് ജസ്‌നയ്ക്ക് രണ്ടാമതൊരു ഫോണ്‍ എന്നൊരു സാധ്യത ആദ്യ ഘട്ടം കേസ് അന്വേഷിച്ച തിരുവല്ല ഡിവൈഎസ്പിയും സംഘവും തേടിയത്. അതിന് വേണ്ടിയാണ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് ലക്ഷക്കണക്കിന് കോളുകള്‍ പരിശോധിച്ചത്. പക്ഷേ പ്രയോജനകരമായ ഒന്നും അതില്‍ നിന്ന് കിട്ടിയില്ല. നിലവിലെ അന്വേഷണ രീതി വെച്ച് ഏത് കേസിനും തുമ്പുണ്ടാക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. ആ സാധ്യതയാണ് ഇവിടെ അടഞ്ഞതും അന്വേഷണം പ്രതിസന്ധിയിലാക്കിയതും. ഈ കേസ് അന്വേഷിച്ച സംഘങ്ങളെല്ലാം മൂന്ന് സാധ്യതകള്‍ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോയത്. ഒന്ന് ജസ്‌ന കൊല്ലപ്പെട്ടിട്ടില്ല, രണ്ട് ആത്മഹത്യ ചെയ്തിട്ടില്ല.
മൂന്നാമത്തെ സാധ്യതയിലേക്കാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ അടക്കം എത്തിച്ചേര്‍ന്നിരിക്കുന്നത്. ജസ്‌നയെ ആരോ കിഡ്‌നാപ്പ് ചെയ്തിരിക്കുന്നു. അവരുടെ തടങ്കല്‍ പാളയത്തിലെവിടെയോ ജസ്‌ന ജീവിച്ചിരിക്കുന്നു. മൂന്നാമത്തെ സാധ്യത കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം മുന്നോട്ടു പോകുന്നത്. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയില്‍ എവിടെ വെച്ചോ ജസ്‌നയെ തട്ടിക്കൊണ്ട് പോയിരിക്കാം. അതിന് ശേഷം അവള്‍ പുറംലോകം കണ്ടിട്ടില്ല. ജസ്‌ന ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നുവെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഏറ്റവും അവസാനമായി ഈ കേസില്‍ അന്വേഷണം നടത്തിയ കേരളാ പോലീസിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന കെജി സൈമണിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് ടീം കേസ് അന്വേഷിക്കുന്നതിനിടെയാണ് ജസ്‌ന തിരോധാനം ഹൈക്കോടതി സിബിഐക്ക് വിട്ടത്. കേസ് ഏറ്റെടുത്ത സിബിഐ ആദ്യം നടത്തിയ കണ്ടെത്തലും കേരളാ പോലീസ് സംശയിച്ചത് തന്നെയായിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം. ജസ്‌നയെ സംബന്ധിച്ച് ഒരു നിര്‍ണായക വിവരവും കേരളാ പോലീസിന് കിട്ടിയിരുന്നില്ല. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ലോക്ഡൗണിനിടെ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ആയിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയാണ് ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് സൂചന ലഭിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ഇത് തെറ്റായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ആദ്യം ഈ വെളിപ്പെടുത്തല്‍ തള്ളിയ കെജി സൈമണ്‍ പിന്നീട് തന്റെ വിരമിക്കലിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖങ്ങളില്‍ ഈ അഭിപ്രായം ശരി വെയ്ക്കുന്ന തരത്തില്‍ പ്രതികരിക്കുകയുണ്ടായി. അപ്പോഴും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം കേസ് അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്നായിരുന്നു.
2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയ ജയിംസി(20)നെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോമിന് പഠിക്കുകയായിരുന്ന ജെസ്‌ന 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 ന് പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്ന് അടുത്ത വീട്ടില്‍ അറിയിച്ചിട്ടാണ് ഓട്ടോയില്‍ കയറി മുക്കൂട്ടുതറയിലേക്ക് പോയത്.
കരാറുകാരനായ ജയിംസ് രാവിലെ 7.15 നും കൂവപ്പള്ളിയില്‍ പഠിക്കുന്ന സഹോദരന്‍ 8.15 നും വീട്ടില്‍ നിന്ന് പോയിരുന്നു. പക്ഷേ അയല്‍ക്കാരോട് പറഞ്ഞ പോലെ മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടില്‍ ജെസ്‌ന എത്തിയില്ല. ധരിച്ചിരുന്ന വസ്ത്രവും ബാഗുമല്ലാതെ മറ്റൊന്നും കൊണ്ടു പോയതുമില്ല. വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ ജയിംസ് പരാതി നല്‍കിയിരുന്നു. ജെസ്‌ന സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍, അയല്‍ക്കാര്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരില്‍ നിന്നും മൊഴിയെടുത്തു. ഒരു തുമ്പും കിട്ടിയില്ല. ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍ ആണ് ജെസ്ന ഉപയോഗിച്ചിരുന്നത്. അതിലേക്ക് വന്നതും പോയതുമായ കോളുകളില്‍ ഒന്നും സംശയിക്കത്തക്കതില്ലായിരുന്നു. മൂന്നു സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.