റാഞ്ചി : ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോഗ്യനില വഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച നടന്ന നിയമസഭയിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വിദ്യാർഥികൾക്ക് നേരെ ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ച പോലീസ്, ലാത്തിച്ചാർജും നടത്തി.
നിരവധി വിദ്യാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച സഭ പിരിഞ്ഞിരുന്നു. വിദ്യാർഥികൾക്ക് നേരെ പോലീസ് നരനായാട്ട് നടത്തിയെന്ന് ബിജെപി വിമർശിച്ചു. അതിനിടെ, ബിജെപി വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) മന്ത്രി സുദിവ്യ കുമാർ രംഗത്തെത്തി. സർക്കാരിൻ്റെ നിർദേശങ്ങൾ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ അംഗീകരിച്ചതാണെന്നും ബിജെപി പ്രതിഷേധത്തെ ഹൈജാക്ക് ചെയ്ത് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാർഥികൾക്കെതിരെ പോലീസിനെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും ചർച്ചകളിലൂടെ മാത്രമേ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.






























